സ്വർണക്കൊള്ളയിൽ വിജിലൻസും കളത്തിൽ
മുരാരി ബാബുവിന്റെ ആസ്തി വിവരം തേടി
ബോർഡ് ആസ്ഥാനത്ത് പരിശോധന
തിരുവനന്തപുരം: ശബരീശന്റെ സ്വർണം കൊള്ളയടിച്ച കേസിൽ പ്രതികളായ ദേവസ്വം ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദനം പിടിക്കാൻ സംസ്ഥാന വിജിലൻസും. രണ്ടാം പ്രതി മുരാരി ബാബുവിന് കഴിഞ്ഞ 10 വർഷം നൽകിയ ശമ്പളത്തിന്റേയും ആനുകൂല്യങ്ങളുടേയും കണക്ക് തേടി ബോർഡിന് കത്തു നൽകി. എസ്.ഐ.ടിക്കും ഇ.ഡിക്കും പിന്നാലെയാണ് വിജലൻസും കളത്തിലിറങ്ങിയത്. സ്വർണകൊള്ളയിൽ പങ്കാളിത്തമുള്ള മറ്റ് ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങളും ശേഖരിക്കും.
മുരാരി ബാബു വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസ് വിലയിരുത്തൽ. ബോർഡിലെ ജോലി അല്ലാതെ മറ്റു വരുമാന മാർഗ്ഗങ്ങളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എറണാകുളം, തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ സെൽ ഉദ്യോഗസ്ഥർ ഇന്നലെ നന്ദൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി ഫയലുകൾ പരിശോധിച്ചു. 10 ദിവസത്തിനകം രേഖകൾ നൽകാനാണ് നിർദ്ദേശം. ബാബു വീട് നിർമ്മിക്കാൻ രണ്ടു കോടി രൂപ ചെലവഴിച്ചതിലും ദുരൂഹതയുണ്ട്. ക്രമക്കേടിലൂടെ നേടിയെടുത്ത പണം മറ്റെവിടെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും.
മുരാരി ബാബു ശബരിമലയിൽ എത്തും മുമ്പ് ജോലി ചെയ്തിരുന്ന ക്ഷേത്രങ്ങളിലും ക്രമക്കേട് നടത്തിയെന്നാണ് വിജിലൻസ് വിലയിരുത്തൽ. ഈ ക്ഷേത്രങ്ങളിലെ ഇടപാടുകളും നിർമ്മാണ പ്രവർത്തനങ്ങളും അന്വേഷിക്കും. ബോർഡിൽ ലോക്കൽഫണ്ട് ഓഡിറ്റ് വിഭാഗം നടത്തിയ ഓഡിറ്റിന്റെ രേഖകൾ, ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടകൾ എന്നിവ പരിശോധിക്കും. ബോർഡിന്റെ വിവിധ ഗ്രൂപ്പുകളിൽ ബാബു ജോലിചെയതിട്ടുണ്ട്. വിശദാംശങ്ങൾ ക്രോഡീകരിച്ച് നൽകാമെന്നാണ് ബോർഡ് വിജിലൻസിനെ അറിയിച്ചത്.
പ്രതികളായ മുരാരി ബാബു, എസ്.ശ്രീകുമാർ, ഡി. സുധീഷ്‌കുമാർ എന്നിവർക്കെതിരെ ഇ.ഡി അന്വേഷണവും നടക്കുന്നുണ്ട്. അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നാണ് ബാബു ഇ.ഡിയുടെ ചോദ്യം ചെയ്യലിൽ പറഞ്ഞത്.