സുരക്ഷാ സംവിധാനങ്ങൾക്ക് കാവലാകാൻ 'ഡിമോൻ', മലയാളി സ്റ്റാർട്ടപ്പിന് ഇന്ത്യൻ പേറ്റന്റ്
തിരുവനന്തപുരം: വൻകിട കമ്പനികളുടെ വരെ സുരക്ഷാ സംവിധാനങ്ങളുടെയും കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകളുടെയും കാവലാളാവുകയാണ് സ്റ്റാർട്ടപ്പായ ഡി ക്യൂബ് എ.ഐ വികസിപ്പിച്ചെടുത്ത 'ഡിമോൻ'. ഓഫീസുകളിലോ വ്യവസായ സ്ഥാപനങ്ങളിലോ ഐ.ടി സംവിധാനങ്ങളിലോ പെട്ടെന്നുണ്ടാകുന്ന തകരാറുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുമെന്നതാണ് പ്രത്യേകത.
വലിയ സോഫ്റ്റ്‌വെയർ സംവിധാനങ്ങളിലുണ്ടാകുന്ന അപകടങ്ങളോ പ്രവർത്തന തടസങ്ങളോ ഒഴിവാക്കാൻ ഇതുവഴി സ്ഥാപനങ്ങൾക്ക് സാധിക്കും. ലക്ഷങ്ങൾ ചെലവാകുന്ന സുരക്ഷാ സംവിധാനങ്ങൾക്ക് കുറഞ്ഞ ചെലവിൽ മികച്ച സേവനം ലഭ്യമാകും. തിരുവനന്തപുരം ടെക്നോപാർക്ക് ഫേസ്-3 കേന്ദ്രമായി പ്രവർത്തിക്കുന്ന ഡി ക്യൂബ് എ.ഐ വികസിപ്പിച്ചെടുത്ത ഉത്പന്നത്തിന് ഇന്ത്യ സർക്കാരിന്റെ പേറ്റന്റും ലഭിച്ചു.
വിലകൂടിയ മോണിറ്ററിംഗ് സോഫ്റ്റ്‌വെയറുകൾക്ക് പകരമായി ഉപയോഗിക്കാവുന്ന ഡിമോൻ, സ്ഥാപനങ്ങളിലെ തകരാറുകൾ തുടക്കത്തിലേ കണ്ടെത്തും. എ.ഐ അധിഷ്ഠിത 'അനോമലി ഡിറ്റക്ഷൻ' റിപ്പോർട്ടുകൾ വഴി പ്രതിരോധ നടപടികൾ സ്വീകരിക്കാനുമാവും.
നേട്ടത്തിന് പിന്നിൽ
ഡി ക്യൂബ് എ.ഐ സ്റ്റാർട്ടപ്പ് കമ്പനി സി.ഇ.ഒ ബിനൂപ് ലാലിന്റേതാണ് ആശയം. സി.ടി.ഒ. ഷാജു ആർ., സി.ഒ.ഒ. മനു മാധവൻ എന്നിവർ ഉത്പന്ന വികസനത്തിന് നേതൃത്വം നൽകി. ജനുവരി 28-ന് ലഭിച്ച പേറ്റന്റിന് 20 വർഷത്തെ കാലാവധിയാണുള്ളത്. ബാങ്കിംഗ്, ആരോഗ്യ മേഖല, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ തുടങ്ങി എല്ലാ മേഖലകൾക്കും ഡിമോൻ കാവലാളാകും. അമേരിക്ക, യു.കെ, യു.എ.ഇ എന്നിവിടങ്ങളിലും ശാഖകളുള്ള ഡി ക്യൂബ് എ.ഐയുടെ ആഗോള വളർച്ചയ്ക്ക് ഈ നേട്ടം കരുത്തുപകരും.
ഡിമോൻ
സങ്കീർണ വയറിംഗോ സെർവറുകളോ ആവശ്യമില്ലാത്ത 'പ്ലഗ്-ആൻഡ്-പ്ലേ' ഹാർഡ്‌വെയർ
വൈറസ് ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന സൈബർ സുരക്ഷാ ഏജന്റ്
ക്ലൗഡ് സാങ്കേതികവിദ്യയായതിനാൽ ലോകത്തെവിടെനിന്നും പ്രവർത്തനം നിരീക്ഷിക്കാം
വളരെ കുറഞ്ഞ വൈദ്യുതിച്ചെലവ്
കമ്പ്യൂട്ടറുകളുടേതുൾപ്പെടെ സുരക്ഷാ സംവിധാനങ്ങളിലുണ്ടാകുന്ന തകരാറുകൾ വൈകിയേ അറിയാനാവൂ. എന്നാൽ ഡിമോനിൽ ഘടിപ്പിച്ചിരിക്കുന്ന സിമ്മിലൂടെ വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് ലഭിക്കും.
ബിനൂപ് ലാൽ
സി.ഇ.ഒ.
ഡി ക്യൂബ് എ.ഐ
ഡിമോൻ ഏത് ഭൂപ്രകൃതിയിലും കുറഞ്ഞ ചെലവിൽ തടസമില്ലാത്ത നെറ്റ്‍വർക്ക് സൗകര്യം നൽകുന്നു. വളരെ കുറഞ്ഞ കാലം കൊണ്ട് എം.എസ്.എം.ഇ സെക്ടറിൽ സാങ്കേതികമായി മികച്ച സർവീസ് നൽകാൻ സാധിക്കും എന്നത് ഉറപ്പാണ്.
ഷാജു ആർ.
സി.ടി.ഒ