രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി ചേവായൂരിൽ
കോഴിക്കോട്: ആരോഗ്യ വകുപ്പിന് കീഴിൽ കോഴിക്കോട് ചേവായൂരിൽ നിർമ്മിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ് പ്ലാന്റിന് (അവയവമാറ്റ ആശുപത്രി) ഏഴിന് രാവിലെ 11.30ന് മുഖ്യമന്ത്രി തറക്കല്ലിടുമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ് അദ്ധ്യക്ഷതവഹിക്കും. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും എല്ലാതരം അവയവ മാറ്റ ശസ്ത്രക്രിയകളും ഒരു കുടക്കീഴിൽ കൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ പറഞ്ഞു. രാജ്യത്തെ ആദ്യത്തെയും ലോകത്തെ മൂന്നാമത്തെയും ആശുപത്രിയാണിത്. ട്രാൻസ് പ്ലാന്റേഷന്റെ ചെലവ് മൂന്നിലൊന്നായി കുറയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്നും പറഞ്ഞു.വാർത്താസമ്മേളനത്തിൽ സ്പെഷ്യൽ ഓഫീസർ ഡോ. ബിജു പൊറ്റെക്കാട്, എൻ.എച്ച്.എം ഡി.പി.എം ഡോ. സി.കെ ഷാജി എന്നിവരും പങ്കെടുത്തു.