എയിംസ് അടക്കം അടുത്തമാസം അറിയാം: കേന്ദ്രമന്ത്രി കരന്ദലജെ, സംസ്ഥാനങ്ങൾക്കുള്ള ബഡ്ജറ്റ് പദ്ധതികൾ പണിപ്പുരയിൽ
തിരുവനന്തപുരം: കേരളത്തിനുള്ള എയിംസ് ഉൾപ്പെടെയുളള പദ്ധതികൾ അടുത്തമാസം അറിയാമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദലജെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്
ബി.ജെ.പി നിയോഗിച്ചിരിക്കുന്ന സഹപ്രഭാരിയാണ് കർണാടക സ്വദേശിയായ ശോഭ കരന്ദലജെ.
ബഡ്ജറ്റിൽ സംസ്ഥാനത്തിന് അനുയോജ്യമായ പദ്ധതികൾ നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾ രാജ്യസഭയിലേയും ലോക് സഭയിലേയും വിവിധ വകുപ്പുകളുടെ സ്റ്റാൻഡിങ് കമ്മറ്റികളിൽ ഉൾപ്പെട്ട വിവിധ പാർട്ടികളുടെ എം.പിമാർ കൂടിയാലോചന നടത്തിയാണ് നിശ്ചയിക്കുന്നത്. മാർച്ച് അവസാനം പാർലമെന്റിൽ അവതരിപ്പിക്കുമ്പോഴേ കേരളത്തിന് എത്ര കിട്ടി, ഏതൊക്കെ പദ്ധതികൾ നടപ്പാക്കും എന്ന് വിശദമായി അറിയാൻ പറ്റൂ.
ഒരു സംസ്ഥാനത്തേയും ബഡ്ജറ്റിൽ പേരെടുത്ത് പരാമർശിച്ചിട്ടില്ല. ആദ്യം ഭൂമി നൽകിയവർക്ക് പദ്ധതികൾ ആദ്യം ലഭിക്കും. 2025-26 വർഷത്തിലെ ബഡ്ജറ്റിൽ 27,382 കോടിരൂപയായിരുന്നു കേരളത്തിനു നൽകിയത്. ഈ വർഷം അത് 36,355 കോടിയായി. എന്നിട്ടും കേരളം പറയുന്നത് കേന്ദ്രം അവഗണിക്കുന്നുവെന്നാണ്. കേരളത്തിൽ 7.76 ലക്ഷം ഏക്കർ പ്രദേശത്ത് തെങ്ങുകൃഷിയുണ്ട്. ഹൈ ഡെൻസിറ്റി, ഹൈ ഈൽഡിങ് തെങ്ങുകൾ കൃഷി ചെയ്യാൻ വൻ പദ്ധതിയും ധനസഹായവുമാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്. ആദായം നൽകാത്ത തെങ്ങുകൾ മാറ്റി പകരം കൂടുതൽ ആദായം നൽകുന്ന തെങ്ങുകൾ നടുന്നതാണ് പദ്ധതി. കേരളത്തിലെ 10,000 പേർക്ക് ആരോഗ്യ മേഖലയിൽ പരിശീലനം നൽകാൻ പദ്ധതിയുണ്ട്. രാജ്യമെമ്പാടും ഒരുലക്ഷം പേരെ പരിശീലിപ്പിക്കും. കാർഷിക മേഖലയിൽ ഫുഡ് പ്രോസസിങ് സംവിധാനം വിപുലമാക്കുകയാണ്. കേരളത്തിന്റെ കൃഷി, ഫിഷറീസ്, ഡയറി ഉൽപ്പാദനം, ടൂറിസം, ആരോഗ്യം എന്നീ മേഖലയിൽ ഫോക്കസ് ചെയ്യാനാണ് കേന്ദ്ര ബഡ്ജറ്റിലെ നിശ്ചയം. ഇക്കാര്യം മനസ്സിലാക്കി കേരളവും സഹകരിക്കണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.