'കൊറിയ' ഇല്ലെങ്കിൽ മരണം, സഹോദരിമാരുടെ ജീവിതം പാരലൽ യൂണിവേഴ്സിൽ

Friday 06 February 2026 1:41 AM IST

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഗാസിയാബാദ് സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ. വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പിലും മാതാപിതാക്കളുടെ മൊഴിയിലും അക്കാര്യം അന്വേഷണസംഘത്തിന് ബോദ്ധ്യമായി. കൊറിയയിലേക്ക് പോകാനായില്ലെങ്കിൽ, കൊറിയൻ യുവാവിനെ വിവാഹം കഴിക്കാനായില്ലെങ്കിൽ മരണമാണ് ഭേദമെന്ന് പെൺകുട്ടികൾ തീരുമാനിച്ചിരുന്നു.

ഏകാന്തത അവർ അനുഭവിച്ചിരുന്നുവെന്ന് തെളിയിക്കുന്നതാണ് മുറിയിൽ വരച്ചുവച്ചിരുന്ന കരയുന്ന പെൺകുട്ടിയുടെയടക്കം ചിത്രങ്ങൾ. കൊറിയൻ കണ്ടന്റുകൾ കാണാനും അപ്‌ലോഡ് ചെയ്യാനും യുട്യൂബ് അക്കൗണ്ടുകളുണ്ടായിരുന്നു. മരിയ,അലിസ,​സിൻഡി എന്നീ പേരുകളിലായിരുന്നു അക്കൗണ്ടുകൾ. ആത്മഹത്യയ‌്‌ക്ക് 10 ദിവസം മുൻപ് മാതാപിതാക്കൾ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്‌തു. മാതാപിതാക്കൾ കൊറിയൻ സ്നേഹത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിൽ അവർ കുറ്റപ്പെടുത്തുന്നു. മാതാപിതാക്കൾ മർദ്ദിക്കുന്നു,​ വിവാഹം കഴിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. കൊറിയൻ താരങ്ങളെ സ്നേഹിക്കുന്നതു പോലെ കുടുംബത്തെ പോലും സ്നേഹിക്കുന്നില്ല. ഇന്ത്യൻ പുരുഷന്മാരെ വിവാഹം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്നും കുറിപ്പിൽ പറയുന്നു. അതേസമയം,​ കൊറിയൻ ലൗ ഗെയിമിലെ ടാസ്‌കുകൾ ആത്മഹത്യയ്‌ക്ക് പ്രേരണയായോ എന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആത്മഹത്യാക്കുറിപ്പിൽ ഗെയിമുകളെക്കുറിച്ച് പരാമർശമില്ല.

ദേവു ശത്രു

ഫ്ളാറ്റ് സമുച്ചയത്തിന്റെ 9-ാം നിലയിൽ നിന്നാണ് നിഷിക(16), പ്രാചി(14),പാഖി(12) എന്നിവർ ചാടി ആത്മഹത്യ ചെയ്‌തത്. പിതാവ് ചേതൻകുമാറിന് രണ്ടു ഭാര്യമാരുണ്ട്. ഇരുവരിലുമായി നാലു പെൺകുട്ടികളും ഒരു മകനും. ആദ്യഭാര്യയിലെ കുട്ടിയാണ് നിഷിക. രണ്ടാമത്തെ ഭാര്യയിലെ കുട്ടികളാണ് പ്രാചിയും,പാഖിയും. കൊറിയൻ ജീവിതത്തെ അംഗീകരിക്കാത്ത നാലാമത്തെ സഹോദരി ദേവുവിനെ ഇവർ അകറ്റി നിറുത്തി. 9കാരൻ ഇളയ സഹോദരൻ ബധിരനും മൂകനുമാണ്.

രണ്ട് കോടി കടം?

കുടുംബത്തിലെ സാമ്പത്തിക പിരിമുറുക്കവും പെൺകുട്ടികളെ ബാധിച്ചിരുന്നുവെന്നാണ് വിവരം. രണ്ടു കോടിയിൽപ്പരം സാമ്പത്തിക ബാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പിതാവ് തള്ളി. 30 ലക്ഷത്തിനടുത്ത് കടമുണ്ട്. ആത്മഹത്യയുമായി അതിന് ബന്ധമില്ല. തങ്ങളെ കൊറിയയിലേക്ക് കൊണ്ടുപോകണമെന്ന് പെൺകുട്ടികൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാരാണെന്ന് ഓ‌ർമ്മപ്പെടുത്തുമ്പോൾ കയർക്കുമായിരുന്നു. കുട്ടികളുടെ ഓൺലൈൻ പ്രവൃത്തികൾ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും പിതാവ് പറയുന്നു.

പെൺകുട്ടികൾ ബാൽക്കണിയിലിരിക്കുന്നത് കണ്ടു. ഒരു കുട്ടി ചാടി. രക്ഷിക്കാനെന്ന രീതിയിലാണ് മറ്റുള്ളവരും ചാടിയതെന്നാണ് മനസിലാക്കിയത്. ഉടൻ പൊലീസിൽ അറിയിച്ചു.

-അരുൺകുമാർ

ദൃക്‌സാക്ഷി