ചെറിയ അളവിൽ ലഹരി സൂക്ഷിച്ചാൽ ഗുണ്ടയാക്കണോ: ഹൈക്കോടതി പരിശോധിക്കും
കൊച്ചി: ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വച്ചവരെ സ്ഥിരം കുറ്റവാളിയായോ ഗുണ്ടയായോ പരിഗണിച്ച് കാപ്പ നിയമപ്രകാരം തടവിലാക്കേണ്ടതുണ്ടോയെന്ന് ഹൈക്കോടതിയുടെ അഞ്ചംഗ ഫുൾ ബെഞ്ച് പരിശോധിക്കുന്നു. ഇക്കാര്യത്തിൽ മൂന്നംഗ ബെഞ്ച് മുമ്പ് പുറപ്പെടുവിച്ച ഉത്തരവിനോട് വിയോജിക്കുന്ന നിലപാടുകൾ ഉയർന്നതോടെയാണ് വിഷയം ഫുൾബെഞ്ചിന് വിട്ടത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് എ. ബദറുദ്ദീൻ, ജസ്റ്റിസ് എം.ബി. സ്‌നേഹലത, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ബെഞ്ച് അടുത്തയാഴ്ച വിഷയം പരിഗണിക്കും.
കുറഞ്ഞ അളവിൽ മയക്കുമരുന്ന് സൂക്ഷിച്ചതിന്റെ പേരിൽ ഗുണ്ടയായോ സ്ഥിരം മയക്കുമരുന്ന് കൈകാര്യം ചെയ്യുന്ന കുറ്റവാളിയായോ കാണാനാകില്ലെന്ന് വിലയിരുത്തി മൂന്നംഗ ബെഞ്ച് നേരത്തെ കാപ്പ നിയമപ്രകാരമുള്ള തടവുശിക്ഷ റദ്ദാക്കിയിരുന്നു. പിന്നീട് ചില ബെഞ്ചുകൾ ഈ ഉത്തരവിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.