കാലിയാണ് ഇക്കോ ബാങ്ക്; അജൈവ മാലിന്യങ്ങളെത്തിയില്ല
മലപ്പുറം: ജില്ലയിൽ ഈ വർഷം ഇതേവരെ ഇക്കോ ബാങ്കിലേക്ക് പേരിന് പോലും അജൈവ മാലിന്യങ്ങളെത്തിയില്ല. ആറ് മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച ഇക്കോ ബാങ്കിൽ ഇതേവരെ എത്തിയത് 24 കിലോ മാലിന്യം മാത്രമാണ്. മാലിന്യ സംസ്‌ക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ ക്ലീൻ കേരള കമ്പനിയാണ് ഇക്കോ ബാങ്ക് ആരംഭിച്ചത്. ജില്ലയിലെ ഹരിത കർമ്മ സേനാംഗങ്ങൾ കൃത്യമായി മാലിന്യങ്ങൾ എടുക്കുന്നതാണ് ഇക്കോ ബാങ്കിലേക്ക് മാലിന്യങ്ങൾ എത്താത്തതിന് കാരണമെന്ന് ക്ലീൻ കേരള അധികൃതർ പറയുന്നു.
ഓരോ മാസവും ഏതൊക്കെ മാലിന്യങ്ങൾ എടുക്കണമെന്ന വ്യവസ്ഥ ഉണ്ടെങ്കിലും ഹരിത കർമ്മ സേനാംഗങ്ങൾ പരമാവധി എല്ലാ ഇനങ്ങളും പഞ്ചായത്തുകളുടെ നിർദ്ദേശ പ്രകാരം എടുക്കുന്നതിനാൽ വീടുകളിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നില്ല. ജില്ലയിൽ ഫ്ളാറ്റ് സംസ്‌ക്കാരം ഇല്ലാത്തതിനാലും ടൂറിസം മേഖല കുറവായതിനാലും അജൈവ മാലിന്യങ്ങളുടെ അളവ് കുറയാൻ മറ്റൊരു കാരണമാണ്. കൂടാതെ, പുനരുപയോഗിക്കാൻ സാധിക്കാത്ത അജൈവ മാലിന്യങ്ങളുടെ സംസ്‌ക്കരണത്തിന് ചെറിയ തുക ഈടാക്കുന്നതിനാൽ ചിലർ പദ്ധതിയോട് അനുകൂല നിലപാട് സ്വീകരിക്കാത്ത അവസ്ഥയുമുണ്ട്. പുനരുപയോഗിക്കാൻ സാധിക്കുന്ന മാലിന്യങ്ങൾക്ക് ക്ലീൻ കേരള കമ്പനി ഓരോ വിഭാഗത്തിനും അനുസരിച്ച നിശ്ചിത തുക നൽകുന്നുമുണ്ട്.
വർദ്ധിപ്പിക്കേണ്ടതില്ല
ജില്ലയിൽ കുറുവ പഞ്ചായത്തിലെ പൊരുന്നുമ്മലിലാണ് ഇക്കോ ബാങ്ക് പ്രവർത്തിക്കുന്നത്.
ഭക്ഷണാവശിഷ്ടം, മെഡിക്കൽ മാലിന്യം, സാനിറ്ററി മാലിന്യം, അപകടകരമായ രാസവസ്തുക്കൾ നിറച്ച കണ്ടെയ്നറുകൾ ഒഴികെ ഉള്ളവയെല്ലാം സ്വീകരിക്കും.
കൂടുതൽ അളവ് അജൈവ മാലിന്യങ്ങളെത്തിയാൽ ജില്ലയിൽ ഇക്കോ ബാങ്കുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വേണ്ട സാഹചര്യം നിലവിലില്ല.
ഇക്കോ ബാങ്കിനെ സംബന്ധിച്ച അവബോധം നൽകുന്നതിനായി ജില്ലാതല മീറ്റിംഗുകളും പരസ്യങ്ങളും പഞ്ചായത്തുകൾക്ക് കൃത്യമായ നിർദ്ദേശങ്ങളും നൽകുന്നുണ്ട്. ഭക്ഷ്യ-ബയോ മാലിന്യങ്ങളാണ് കൂടുതലായുള്ളത്.
വരുൺ ശങ്കർ, ക്ലീൻ കേരള മലപ്പുറം ജില്ലാ മാനേജർ