മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് അപകടം; നടനെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ, ഭയം മൂലം നിർത്താതെ പോയെന്ന് മൊഴി

Friday 06 February 2026 7:43 AM IST

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ എഫ്‌ഐആർ വിവരങ്ങൾ പുറത്ത്. എഫ്‌ഐആറിൽ നടന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. അജ്ഞാതനായ വ്യക്തിയെന്നാണ് നൽകിയിരിക്കുന്നത്. രാത്രി വളരെ വൈകിയാണ് അപകടത്തിൽ പരിക്കേറ്റവരുടെ മൊഴിയെടുത്തതെന്നും കാർ ഓടിച്ചിരുന്നത് ആരായിരുന്നുവെന്ന് ഇവർ തിരിച്ചറിഞ്ഞിരുന്നില്ലെന്നും അതിനാലാണ് പേര് ഉൾപ്പെടുത്താത്തതെന്നുമാണ് പൊലീസിന്റെ വിശദീകരണം.

എന്നാൽ കാറിന്റെ നമ്പർ എഫ്‌ഐആറിലുണ്ട്. ഗുരുതരമായ മൂന്ന് വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. മനുഷ്യജീവന് അപകടമുണ്ടാകുന്ന തരത്തിൽ വാഹനമോടിച്ചു, പരിക്കേറ്റവർക്ക് പ്രഥമശ്രുശ്രൂഷ നൽകാൻ തയ്യാറായില്ല, യഥാസമയം അപകടവിവരം പൊലീസിനെ അറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് എഫ്‌ഐആറിലുള്ളത്. മണിയൻപിള്ള രാജു പൊലീസ് സ്റ്റേഷനിൽ ഹാജരായി.

അപകടശേഷം നടൻ കാർ നിർത്താതെ പോയിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെ ട്രിവാൻഡ്രം ക്ളബിന് മുന്നിലാണ് അപകടമുണ്ടായത്. തുടർന്ന് രാത്രിതന്നെ മണിയൻ പിള്ളയുടെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും വീട് പൂട്ടിയിരിക്കുകയായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. നിവേദ് കൃഷ്‌ണ, സൂരജ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരിൽ ഒരാളുടെ കാലുകൾക്ക് ഒടിവുണ്ട്. രണ്ടാമന് നട്ടെല്ലിന് പരിക്കുണ്ട്. അതേസമയം, ഭയം കാരണമാണ് കാർ നിർത്താതെ പോയതെന്ന് മണിയൻപിള്ള രാജു ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

'ഒരു പരിപാടി കഴിഞ്ഞ് മടങ്ങവേയാണ് അപകടമുണ്ടായത്. താൻ മദ്യപിച്ചിരുന്നില്ല. ട്രിവാൻഡ്രം ക്ളബിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങവേയായിരുന്നു അപകടം. വണ്ടിയൊന്നുമില്ലായെന്ന് ഉറപ്പുവരുത്തിയതിനുശേഷമാണ് റോഡിലേക്കിറങ്ങിയത്. റോഡ് ക്രോസ് ചെയ്ത് വളവിന് സമീപമെത്തിയപ്പോൾ വളരെവേഗത്തിൽ ബൈക്കുവന്ന് കാറിലിടിക്കുകയായിരുന്നു. രണ്ടുപേരും റോഡിലേക്ക് വീണു. ഭയം കൊണ്ടാണ് നിർത്താത്തത്. രാവിലെതന്നെ പൊലീസ് സ്റ്റേഷനിൽ പോയി വിവരം പറയും. കാറിൽ ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നത്. കാർ ജവഹർ നഗറിലുണ്ട്'- എന്നായിരുന്നു നടന്റെ പ്രതികരണം. അപകടത്തിൽ പരിക്കേറ്റ യുവാക്കളെ ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടർന്ന് ഇരുവരെയും സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.