രാഹുലിനെതിരായ ലൈംഗികപീഡനക്കേസ്; അതിജീവിതയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ഫെന്നി നൈനാൻ

Friday 06 February 2026 11:34 AM IST

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ മൂന്നാമത്തെ ലൈംഗികപീഡനക്കേസിലെ അതിജീവിതയ്ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫെന്നി നൈനാൻ. നീതിപൂർവ്വമായ നടപടിയാണ് അതിജീവിതയ്ക്ക് വേണ്ടതെങ്കിൽ പൊലീസിന് പരാതി കൊടുത്താൽ പോരേയെന്നും തനിക്കെതിരെ കോൺഗ്രസ് നേതാക്കൾക്ക് പരാതി നൽകേണ്ടതുണ്ടോയെന്നും ഫെന്നി നൈനാൻ ചോദിച്ചു. ഇന്ന് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ഫെന്നി നൈനാൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

'രാഷ്ട്രീയ ലക്ഷ്യങ്ങൾകൊണ്ടാണ് കോൺഗ്രസ് നേതാക്കൾക്ക് അതിജീവിത പരാതി കൊടുത്തത്. ഞാൻ അതിജീവിതയുടെ പേരും മറ്റുവിവരങ്ങളും സോഷ്യൽമീഡിയയിലൂടെ പരസ്യപ്പെടുത്തിയിട്ടില്ല. ആരാണ് സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ടത്?​ ഒരു മാദ്ധ്യമപ്രവർത്തകയാണ് പുറത്തുവിട്ടത്. അതിജീവിത അവർക്കെതിരെ കേസ് കൊടുക്കാൻ തയ്യാറാകണം. എനിക്കെതിരായ വ്യാജ പ്രചാരണത്തിൽ പത്തനംതിട്ട എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. അതിജീവിതയ്ക്കെതിരെ മാനനഷ്ടക്കേസും ഫയൽ ചെയ്യും'- ഫെന്നി നൈനാൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അതിജീവിത രാഹുൽ ഗാന്ധിക്ക് പരാതി നൽകിയത്. ഫെന്നി നൈനാനും കോണ്‍ഗ്രസ് സൈബര്‍ സംഘവും സ്വഭാവഹത്യ നടത്തുന്നുവെന്ന് യുവതിയുടെ പരാതിയിലുണ്ട്. എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും പ്രിയങ്കാ ഗാന്ധി എംപിക്കും കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫിനും പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലും സംഘവും വ്യക്തി വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി അതിജീവിത പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ്. ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും പരാതിയില്‍ പറയുന്നു. സൈബര്‍ ഗുണ്ടായിസത്തിലൂടെ തന്റെ സ്ത്രീത്വത്തെ ഇവര്‍ അപമാനിക്കുകയാണെന്നും യുവതിയുടെ പരാതിയിലുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ തളര്‍ത്തുകയാണെന്നും നിശബ്ദരാക്കാന്‍ വേണ്ടിയാണ് രാഹുൽ മാങ്കൂട്ടത്തിലും സംഘവും ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ സൈബര്‍ ആക്രമണം തടയാന്‍ രാഹുൽ ഗാന്ധി ഇടപെടണമെന്നാണ് അതിജീവിതയുടെ അഭ്യര്‍ത്ഥന.