സി.സി.ടിവി ക്യാമറ: നഗരസഭ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
കൊച്ചി: നഗരത്തിലെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗനിഷൻ (എ.എൻ.പി.ആർ) ക്യാമറകൾ സ്ഥാപിക്കുന്നതിന് നഗരസഭ ഫണ്ട് നൽകണമെന്ന ജില്ലാ കളക്ടറുടെ ആവശ്യം പരിഗണിച്ച് നഗരസഭാ സെക്രട്ടറി അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് നിർദ്ദേശം നൽകി.
കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിൽ (സി.എസ്.എം.എൽ) ഫണ്ടിന്റെ അപര്യാപ്തതയുള്ള സാഹചര്യത്തിലാണ് ഗതാഗത സുരക്ഷ മുൻനിർത്തി ക്യാമറകൾക്കായി തുക അനുവദിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചത്. നിലവിൽ പ്രവർത്തനക്ഷമമായ നാല് എ.എൻ.പി.ആർ ക്യാമറകൾക്ക് പുറമേ 57 ക്യാമറകൾ കൂടി സ്ഥാപിക്കണമെന്ന് റോഡ് സേഫ്ടി കമ്മിഷണർക്ക് ശുപാർശ നൽകിയിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് കമ്മിഷനെ അറിയിച്ചു. നിലവിലുള്ള ക്യാമറകളുടെ കുടിശിക അടക്കാത്തതിനാൽ കണക്ഷൻ റദ്ദാക്കാനുള്ള നടപടികൾ ബി.എസ്.എൻ.എൽ ആരംഭിച്ചതായും വകുപ്പ് വ്യക്തമാക്കി.
മനുഷ്യാവകാശ കമ്മിഷന്റെ
പ്രധാന നിർദ്ദേശങ്ങൾ
നഗരപരിധിയിലെ ക്യാമറകൾ പ്രവർത്തനസജ്ജമാണോ എന്ന് പരിശോധിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണം.
കൊച്ചി നഗരസഭാ സെക്രട്ടറി, ആർ.ടി.ഒ, റോഡ് സേഫ്ടി കമ്മിഷണർ എന്നിവർ യോഗത്തിൽ പങ്കെടുക്കണം.
ട്രാഫിക് സിഗ്‌നലുകളുടെ പ്രവർത്തനക്ഷമതയും യോഗം വിലയിരുത്തണം.
ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് സിറ്റി പൊലീസ് മേധാവി, ആർ.ടി.ഒ, നഗരസഭാ സെക്രട്ടറി എന്നിവർ മൂന്നാഴ്ചയ്ക്കകം സമർപ്പിക്കണം.
മാർച്ച് 3ന് രാവിലെ 10ന് പത്തടിപ്പാലം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ എ.സി.പി (ട്രാഫിക്), അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ (തദ്ദേശ സ്വയംഭരണം), എറണാകുളം ആർ.ടി.ഒ എന്നിവർ നേരിട്ട് ഹാജരാകണമെന്നും മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്.