അടുക്കളയിലെ ഗ്രില്ലിലൂടെ മുളക്‌പൊടി മുഖത്തേക്ക് എറിഞ്ഞു; ലക്ഷ്യമിട്ടത് റമീസയുടെ കഴുത്തിലെ ആഭരണം

Friday 06 February 2026 9:42 PM IST

കോഴിക്കോട്: യുവതിയുടേയും രണ്ട് വയസ്സുള്ള മകളുടേയും കഴുത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ ലക്ഷ്യമിട്ട് കവര്‍ച്ചാ ശ്രമം. മുഖത്ത് മുളക്‌പൊടി എറിഞ്ഞതിന് ശേഷമാണ് കോഴിക്കോട് പേരാമ്പ്രയില്‍ മോഷണം ശ്രമം നടന്നത്. പേരാമ്പ്ര പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മാര്യാത്തെ അബ്ദുള്‍ ഷുക്കൂറിന്റെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി പത്തരയോടെ സംഭവം നടന്നത്. ഷുക്കൂറിന്റെ ഭാര്യ റമീസയുടെയും മകളുടെയും കണ്ണുകളിലാണ് മുളകുപൊടി വീണത്.

രാത്രി അടുക്കളയിലെ വാഷ് ബേസിനില്‍ പാത്രം കഴുകുകയായിരുന്നു റമീസ. ഈ സമയത്ത് സമീപത്തുള്ള ഗ്രില്ലിലൂടെയാണ് മോഷ്ടാക്കള്‍ മുഖത്ത് മുളക്‌പൊടി എറിഞ്ഞത്. സമീപത്തുണ്ടായിരുന്ന കുഞ്ഞിന്റെ കണ്ണിലേക്കും മുളക്‌പൊടി വീഴുകയായിരുന്നു. ഇതോടെ ഇരുവരും നിലവിളിക്കുകയായിരുന്നു. സമീപത്ത് തന്നെ കച്ചവടം നടത്തുകയായിരുന്ന ഷുക്കൂറും നാട്ടുകാരും കടയില്‍ നിന്ന് വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു.

റമീസയും മകളും സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചിരുന്നു. ഇവരെ അപായപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യാനായിരുന്നു അക്രമികളുടെ പദ്ധതിയെന്നാണ് സംശയിക്കുന്നത്. സംഭവമറിഞ്ഞ് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മുളകുപൊടി കണ്ണില്‍ വീണതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട റമീസയേയും കുട്ടിയേയും ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി.