വ്യോമയാന മേഖലയിൽ വൻ കുതിപ്പിനൊരുങ്ങി സിയാൽ

Saturday 07 February 2026 12:36 AM IST

36 ഏക്കറിലെ എയ്റോ പാർക്ക് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

നെടുമ്പാശേരി: വ്യോമയാന രംഗത്തെ ആഗോള സാങ്കേതിക, ബൗദ്ധിക കേന്ദ്രമായി സിയാലിനെ ഉയർത്തുന്ന എയ്റോപാർക്ക് പദ്ധതിയുടെ ഒന്നാംഘട്ടം ഫെബ്രുവരി ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കൊച്ചി വിമാനത്താവളത്തിലെ 36 ഏക്കറിൽ 101കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന ആറ് പദ്ധതികൾ എയ്റോ പാർക്കിന്റെ ഭാഗമാണ്. മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാകും. മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ മുഖ്യാതിഥികളാകും. എം.പിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ജെബി മേത്തർ, ഹാരിസ് ബീരാൻ, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, ചീഫ് സെക്രട്ടറി ഡോ. ജയതിലക്, സിയാൽ എം.ഡി. എസ്. സുഹാസ്, സിയാൽ ഡയറക്ടർമാരായ എം.എ. യൂസഫലി, ഇ.കെ. ഭരത് ഭൂഷൺ, അരുണ സുന്ദരരാജൻ, എൻ.വി. ജോർജ്, വർഗീസ് ജേക്കബ് എന്നിവർ പങ്കെടുക്കും.

എയ്റോപാർക്ക് പദ്ധതി

വിമാനത്താവളത്തിന്റെ അനുബന്ധ വ്യവസായങ്ങൾ, സുരക്ഷാ പരിശീലന കേന്ദ്രങ്ങൾ, സാങ്കേതിക വിഭാഗങ്ങൾ എന്നിവയെ ഒരു കുടക്കീഴിൽ കൊണ്ടുവരും. പൂർത്തിയായ മൂന്ന് പ്രധാന പദ്ധതികളും പ്രവർത്തനം നടക്കുന്ന മൂന്ന് പദ്ധതികളുമാണ് മുഖ്യമന്ത്രി സമർപ്പിക്കുന്നത്.

പുതിയ പദ്ധതികൾ നിക്ഷേപം

സി.ഐ.എ.എസ്.എൽ ബിസിനസ് സെന്റർ 30 കോടി രൂപ

അത്യാധുനിക ടെക്നിക്കൽ സർവീസസ് ഫെസിലിറ്റി 13 കോടി രൂപ

ഏവിയേഷൻ ബ്രീത്തിംഗ് അപ്പാരറ്റസ് ട്രെയിനിംഗ് ഗാലറി 2 കോടി രൂപ

മറ്റ് പദ്ധതികൾ

കേരളത്തിലെ ആദ്യ കവേർഡ് എയർക്രാഫ്റ്റ് പാർക്കിംഗ് . ഏവിയേഷൻ പ്രഷർ-ഫെഡ് ഫയർ ഫൈറ്റിംഗ് .

അത്യാധുനിക 'അണ്ടർ വാട്ടർ റെസ്ക്യു ട്രെയിനിംഗ് എന്നിവയാണ് തയ്യാറാകുന്നത്