ശ്രീനാരായണ ദർശനത്തിന് പകരം മറ്റൊന്നില്ല:സി.കെ.ഹരീന്ദ്രൻ
അരുവിപ്പുറം: ശ്രീനാരായണ ദർശനത്തിന് പകരം വയ്ക്കാൻ മറ്റൊരു ധർമ്മശാസ്ത്രവും ഇന്നേവരെ ലോകത്ത് ഉണ്ടായിട്ടില്ലെന്ന് സി.കെ.ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു.
ശ്രീനാരായണ ഗുരുദേവൻ അരുവിപ്പുറത്ത് ജ്യോതിർലിംഗ പ്രതിഷ്ഠ നടത്തിയതിന്റെ 138 മത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അദ്ധ്യാത്മിക ജീവിതത്തിലൂടെ മനുഷ്യന്റെ ഭൗതിക ജീവിതത്തിന് വെളിച്ചവും തെളിച്ചവും നൽകിയ ഋഷിവര്യനാണ് ഗുരുദേവൻ. ഏതു ധർമ്മശാസ്ത്രം കൊണ്ട് സമൂഹത്തിൽ അധീശത്വം നേടാനുള്ള ശ്രമം ഉണ്ടായാലും ശ്രീനാരായണ ധർമ്മം സ്ഫടികം പോലെ തിളങ്ങി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അധ്യക്ഷനായി. അദ്ധ്യാത്മിക അടിത്തറയിൽ നിന്നുകൊണ്ട് മാനവസമൂഹത്തിന്റെ ജീവിതഗന്ധിയായ വിഷയങ്ങളിൽ ഇടപെടുന്ന കേന്ദ്രങ്ങളായാണ് ക്ഷേത്രങ്ങളെ ഗുരുദേവൻ കണ്ടത്. അതുകൊണ്ടാണ് പ്രധാന ആരാധനാലയം വിദ്യാലയങ്ങളാകണമെന്ന് ഗുരുദേവൻ പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന ശ്രീനാരായണ ദർശനം കരിക്കുലത്തിൽ ഉൾപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മനുഷ്യനെ ഒന്നായി കാണുന്ന ശ്രീനാരായണ ദർശനം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ മന്ത്രിയുമായും സർക്കാരുമായും സംസാരിച്ച് തീരുമാനമെടുക്കുമെന്ന് കെ.ആൻസലൻ എം.എൽ.എ പറഞ്ഞു.
ശിവഗിരി മഠം ശിവഗിരി മാസിക ചീഫ് എഡിറ്റർ ചീഫ് സ്വാമി അവ്യാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ വിശിഷ്ടാതിഥിയായി.ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജൻ മുഖ്യപ്രഭാഷണം നടത്തി.സ്വാമി ശിവസ്വരൂപാനന്ദ,സ്വാമി വിഖ്യാധാനന്ദ,സ്വാമി ജഞാനതീർത്ഥ എന്നിവർ സംസാരിച്ചു.
അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും സ്വാമി ശിവനാരായണതീർത്ഥ നന്ദിയും പറഞ്ഞു.