പലിശഭാരം കുറയ്ക്കാതെ റിസർവ് ബാങ്ക് ധനനയം
റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തുടരും
കൊച്ചി: വ്യാപാര കരാറുകൾ സാമ്പത്തിക മേഖലയിലെ സമ്മർദ്ദം കുറച്ചതിനാൽ മുഖ്യ പലിശ നിരക്കായ റിപ്പോ 5.25 ശതമാനമായി നിലനിറുത്താൻ റിസർവ് ബാങ്ക് തീരുമാനിച്ചു. രാജ്യത്തെ വിശാല സാമ്പത്തിക സാഹചര്യം പോസിറ്റീവാണെന്ന് ഇന്നലെ റിസർവ് ബാങ്ക് ധനനയ യോഗത്തിന് ശേഷം ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. യൂറോപ്യൻ യൂണിയനും അമേരിക്കയുമായി വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നതോടെ കയറ്റുമതി രംഗത്തെ ആശങ്ക ഒഴിവാകും. ഡിസംബറിലെ ധന നയ പ്രഖ്യാപനത്തിൽ മുഖ്യ നിരക്ക് റിസർവ് ബാങ്ക് കാൽ ശതമാനം കുറച്ചിരുന്നു.
നടപ്പു സാമ്പത്തിക വർഷം ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 2.1 ശതമാനവും ജി.ഡി.പി വളർച്ച 7.4 ശതമാനമാകുമെന്നും റിസർവ് ബാങ്ക് വിലയിരുത്തുന്നു. അടുത്ത സാമ്പത്തിക വർഷത്തെ ആദ്യ രണ്ടു പാദങ്ങളിലും ഏഴ് ശതമാനം വളർച്ചയാണ് പ്രതീക്ഷ.
സുരക്ഷിത ബാങ്കിംഗിന് വിപുല നടപടികൾ
ബാങ്കിംഗ് ഇടപാടുകൾ സുരക്ഷിതവും ഉപഭോക്തൃ സൗഹ്യദവുമാക്കുന്നതിന് പുതിയ നയങ്ങൾ റിസർവ് ബാങ്ക് നടപ്പാക്കും. ഉപഭോക്തൃ സുരക്ഷ വർദ്ധിപ്പിക്കാനും വായ്പ ലഭ്യത ഉറപ്പാക്കാനും ബാങ്കുകളുടെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും ചട്ടങ്ങൾ ലഘൂകരിക്കാനും നടപടിയെടുക്കും. തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള വിൽപ്പന(മിസ്‌സെല്ലിംഗ്), കിട്ടാക്കടം സമാഹരണത്തിലെ നടപടിക്രമങ്ങൾ, അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളിൽ ഉപഭോക്താക്കളുടെ ബാദ്ധ്യത ചുരുക്കൽ എന്നിവ ലക്ഷ്യമിട്ട് മൂന്ന് കരട് നിർദേശങ്ങൾ റിസർവ് ബാങ്ക് പുറത്തിറക്കും. ഡിജിറ്റൽ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡിജിറ്റൽ പേയ്‌മെന്റ് സുരക്ഷ ഉറപ്പാക്കുന്നതിന് ഡിസ്‌കഷൻ പേപ്പർ പുറത്തിറക്കുമെന്നും സഞ്‌ജയ് മൽഹോത്ര പറഞ്ഞു.
ചെറിയ തട്ടിപ്പുകളിൽ നഷ്‌ട പരിഹാരം
ചെറിയ മൂല്യമുള്ള ബാങ്കിംഗ് തട്ടിപ്പുകളിൽ പണം നഷ്‌ടമായ ഉപഭോക്താക്കൾക്ക് നഷ്‌ടപരിഹാരം നൽകുന്നതിന് പുതിയ സംവിധാനം ഒരുക്കാൻ റിസർവ് ബാങ്ക് ആലോചിക്കുന്നു. 25,000 രൂപ വരെ മൂല്യമുള്ള തട്ടിപ്പുകളിൽ നഷ്‌ടപരിഹാരം ലഭിച്ചേക്കും.
ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് അധിക സഹായം
സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക്(എം.എസ്.എം.ഇ) ആശ്വാസം പകരുന്നതിനായി ഈടില്ലാ വായ്പകളുടെ പരിധി ഇരട്ടിയാക്കും. നിലവിൽ പത്ത് ലക്ഷം രൂപയാണ് പരിധി.