റെയിൽവേ മന്ത്രി രാജ്യസഭയിൽ..... ചെങ്ങന്നൂർ- പമ്പ റെയിൽ പാത പദ്ധതി ഉപേക്ഷിച്ചു ശബരി പാതയ്ക്ക് തടസങ്ങൾ നീങ്ങി ബി.ജെ.പി അധികാരത്തിലെത്തിയാൽ യാഥാർത്ഥ്യമാകും

Saturday 07 February 2026 12:42 AM IST

ന്യൂഡൽഹി: ചെങ്ങന്നൂർ-പമ്പ 75കി.മീറ്റർ റെയിൽപ്പാത പദ്ധതി പ്രായോഗികമല്ലെന്ന് സർവേയിൽ വ്യക്തമായതിനെ തുടർന്ന് ഉപേക്ഷിച്ചതായി റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് രാജ്യസഭയിൽ അറിയിച്ചു. ശബരിമലയിലേക്ക് കണക്‌ടിവിറ്റി ഉറപ്പാക്കാനുള്ള അങ്കമാലി- ഏരുമേലി ശബരിപാതയ്‌ക്കുള്ള തടസങ്ങൾ നീങ്ങിയെന്നും പദ്ധതി പൂർത്തിയാക്കുമെന്നും വ്യക്തമാക്കി. ശബരി പാതയ്‌ക്കുള്ള സ്ഥലമേറ്റെടുക്കൽ പ്രദേശവാസികളുടെ പ്രതിഷേധത്താൽ തടസപ്പെട്ടപ്പോഴാണ് ശബരിമലയിലേക്ക് കണക്ടിവിറ്റി നൽകാൻ ചെങ്ങന്നൂർ-പമ്പ പദ്ധതിയെക്കുറിച്ച് ആലോചിച്ചത്.

പുതിയ എസ്റ്റിമേറ്റ് ആയ 3,801 കോടി ചെലവിൽ ശബരി പാത സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ നടപ്പാക്കാൻ നടപടി തുടങ്ങി. പദ്ധതിച്ചെലവിന്റെ 50% സംസ്ഥാന സർക്കാർ വഹിക്കുമെന്ന ധാരണയിൽ റെയിൽവേ മന്ത്രാലയം ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിച്ചു. നിരവധി തവണ ആവശ്യപ്പെട്ട ശേഷമാണ് സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ വഴങ്ങിയത്. തിരഞ്ഞെടുപ്പ് സമ്മർദ്ദമാണോ എന്നറിയില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞും ജോലി തുടരുമെന്നുറപ്പാക്കും. ബി.ജെ.പി അധികാരത്തിൽ വന്നാൽ പദ്ധതി യാഥാർത്ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു.

അതിവേഗ പാത

പരിഗണിക്കാം

പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ കേരള സർക്കാർ നിർദ്ദേശിച്ച സിൽവർ ലൈൻ പ്രായോഗികമല്ലെന്നും റെയിൽവേ മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന് താത്പര്യമുണ്ടെങ്കിൽ അതിവേഗ പാത പരിഗണിക്കാം. അതിവേഗ പാതയ്ക്കായി ഇ.ശ്രീധരൻ ഒാഫീസ് തുറന്നതിനെക്കുറിച്ചുള്ള ജോൺ ബ്രിട്ടാസിന്റെയും അഡ്വ.ഹാരിസ് ബീരാന്റെയും ചോദ്യത്തിന് രാജ്യം ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും റെയിൽവേ വികസനത്തെ സഹായിക്കുന്ന നടപടികളെ സ്വാഗതം ചെയ്യുന്നുവെന്നും പ്രതികരിച്ചു. സാങ്കേതിക വിദ്യ അറിയുന്ന ആളാണ് ശ്രീധരൻ. താനും അദ്ദേഹത്തിൽ നിന്ന് ഉപദേശങ്ങൾ തേടാറുണ്ടെന്നും മന്ത്രി പറഞ്ഞു.

ഏറ്റെടുത്തത് 14%

ഭൂമി മാത്രം

1.വിവിധ റെയിൽവേ പദ്ധതികൾക്ക് ആവശ്യമായ 476 ഹെക്‌ടറിൽ 65ഹെക്‌ടർ(14%) ഭൂമി മാത്രമാണ് സംസ്ഥാനത്ത് ഏറ്റെടുത്തതെന്നും റെയിൽവേ മന്ത്രി. ഭൂമിയേറ്റെടുക്കൽ വലിയ പ്രശ്‌നമാണ്. സംസ്ഥാന സർക്കാരിന്റെ പിന്തുണ അനിവാര്യമാണ്.

2.സംസ്ഥാനം സഹകരിക്കാതെ റെയിൽവേ വികസനം സാദ്ധ്യമല്ല. കേരളത്തിലെ ഭൂമി ഏറ്റെടുക്കലിനായി റെയിൽവേ 1975 കോടി നിക്ഷേപിച്ചിട്ടുണ്ട്. സ്റ്റേഷൻ നവീകരണത്തിനായി ട്രെയിൻ സർവീസുകൾ നിറുത്തിവയ്‌ക്കാൻ കഴിയാത്തത് വെല്ലുവിളിയാണ്.

3.നിലവിൽ കേരളത്തിൽ പുരോഗമിക്കുന്ന 3,250 കോടിയുടെ ആറ് പദ്ധതികളിൽ 46കി.മീ പുതിയ പാതയും 94 കി.മീ പാത ഇരട്ടിപ്പിക്കലും പൂർത്തിയാകാനുണ്ട്

ഏറ്റെടുക്കാനുള്ളത്

(സ്ഥലം ഏക്കറിൽ)

അങ്കമാലി ശബരി റെയിൽപ്പാത.......................................392

എറണാകുളം-കുമ്പളം പാത ഇരട്ടിപ്പിക്കൽ................... ഒന്ന്

കുമ്പളം-തുറവൂർ പാതഇരട്ടിപ്പിക്കൽ..............................ഒന്ന്

ഷൊർണ്ണൂർ-വള്ളത്തോൾ പാത ഇരട്ടിപ്പിക്കൽ............. അഞ്ച്