ഫെബ്രുവരി ഒമ്പതിന് തുടക്കം; വ്യോമയാന മേഖലയില്‍ വന്‍ കുതിപ്പിനൊരുങ്ങി സിയാല്‍

Saturday 07 February 2026 12:26 AM IST

36 ഏക്കറിലെ എയ്‌റോ പാര്‍ക്ക് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

നെടുമ്പാശേരി: വ്യോമയാന രംഗത്തെ ആഗോള സാങ്കേതിക, ബൗദ്ധിക കേന്ദ്രമായി സിയാലിനെ ഉയര്‍ത്തുന്ന എയ്‌റോപാര്‍ക്ക് പദ്ധതിയുടെ ഒന്നാംഘട്ടം ഫെബ്രുവരി ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. കൊച്ചി വിമാനത്താവളത്തിലെ 36 ഏക്കറില്‍ 101കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന ആറ് പദ്ധതികള്‍ എയ്‌റോ പാര്‍ക്കിന്റെ ഭാഗമാണ്. മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാകും. മന്ത്രി കെ. രാജന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. എം.പിമാരായ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, ജെബി മേത്തര്‍, ഹാരിസ് ബീരാന്‍, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, ചീഫ് സെക്രട്ടറി ഡോ. ജയതിലക്, സിയാല്‍ എം.ഡി. എസ്. സുഹാസ്, സിയാല്‍ ഡയറക്ടര്‍മാരായ എം.എ. യൂസഫലി, ഇ.കെ. ഭരത് ഭൂഷണ്‍, അരുണ സുന്ദരരാജന്‍, എന്‍.വി. ജോര്‍ജ്, വര്‍ഗീസ് ജേക്കബ് എന്നിവര്‍ പങ്കെടുക്കും.

എയ്‌റോപാര്‍ക്ക് പദ്ധതി

വിമാനത്താവളത്തിന്റെ അനുബന്ധ വ്യവസായങ്ങള്‍, സുരക്ഷാ പരിശീലന കേന്ദ്രങ്ങള്‍, സാങ്കേതിക വിഭാഗങ്ങള്‍ എന്നിവയെ ഒരു കുടക്കീഴില്‍ കൊണ്ടുവരും. പൂര്‍ത്തിയായ മൂന്ന് പ്രധാന പദ്ധതികളും പ്രവര്‍ത്തനം നടക്കുന്ന മൂന്ന് പദ്ധതികളുമാണ് മുഖ്യമന്ത്രി സമര്‍പ്പിക്കുന്നത്.

പുതിയ പദ്ധതികള്‍ നിക്ഷേപം

സി.ഐ.എ.എസ്.എല്‍ ബിസിനസ് സെന്റര്‍ 30 കോടി രൂപ

അത്യാധുനിക ടെക്‌നിക്കല്‍ സര്‍വീസസ് ഫെസിലിറ്റി 13 കോടി രൂപ

ഏവിയേഷന്‍ ബ്രീത്തിംഗ് അപ്പാരറ്റസ് ട്രെയിനിംഗ് ഗാലറി 2 കോടി രൂപ

മറ്റ് പദ്ധതികള്‍

കേരളത്തിലെ ആദ്യ കവേര്‍ഡ് എയര്‍ക്രാഫ്റ്റ് പാര്‍ക്കിംഗ് . ഏവിയേഷന്‍ പ്രഷര്‍-ഫെഡ് ഫയര്‍ ഫൈറ്റിംഗ് .

അത്യാധുനിക 'അണ്ടര്‍ വാട്ടര്‍ റെസ്‌ക്യു ട്രെയിനിംഗ് എന്നിവയാണ് തയ്യാറാകുന്നത്