മലയാളികളുടെ പണം അങ്ങനെ കൊണ്ടുപോകേണ്ട,​ അന്യസംസ്ഥാനങ്ങൾക്ക് വൻപണി

Saturday 07 February 2026 4:12 AM IST

മലപ്പുറം: വേനൽക്കാലത്ത് ആശ്വാസം പകരാൻ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നാടൻ തണ്ണിമത്തൻ കൃഷിയൊരുങ്ങുന്നത് 116.97 ഏക്കറിൽ. 'വേനൽ മധുരം' എന്ന പേരിലാണ് തണ്ണിമത്തൻ കൃഷി ആരംഭിച്ചിട്ടുള്ളത്. പ്രാദേശികമായി തണ്ണിമത്തൻ കൃഷി പ്രോത്സാഹിപ്പിക്കുകയും വേനൽക്കാലത്ത് ഗുണമേന്മയുള്ള വിഷരഹിതമായ തണ്ണിമത്തന്റെ ലഭ്യത ഉറപ്പ് വരുത്തുകയുമാണ് ലക്ഷ്യം. കൂടാതെ, കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പുകൾക്ക് മികച്ച വരുമാന മാർഗവും ഇതുവഴി ലഭിക്കും. നട്ട് കഴിഞ്ഞാൽ മൂന്ന് മാസം കൊണ്ട് വിളവെടുക്കാൻ സാധിക്കും. ഷുഗർ ബേബി, ഇറാനി, മുക്കാസ, കിരൺ, നാംധാരി ഇനത്തിൽപ്പെട്ട തണ്ണിമത്തനുകളാണ് ഇത്തവണ കൃഷി ചെയ്യുന്നത്. ജില്ലയിൽ ബ്ലോക്കുകൾ കേന്ദ്രീകരിച്ചാണ് കൃഷി. വിളവെടുപ്പ് കഴിഞ്ഞാൽ പ്രത്യേക ചന്തകൾ വിഴ വിൽപ്പന നടത്തും. 187 സംഘകൃഷി ഗ്രൂപ്പുകൾ വഴി 748 വനിതാ അംഗങ്ങളാണ് കൃഷി നടത്തുന്നത്. നിലവിൽ 67 സി.ഡി.എസുകളിലാണ് കൃഷി ആരംഭിച്ചിട്ടുള്ളത്. കൃഷി ചെയ്യാൻ താൽപ്പര്യമുള്ള യൂണിറ്റിന് 25,000 രൂപ റിവോൾവിംഗ് ഫണ്ടായി കുടുംബശ്രീ നൽകും. ഹൈബ്രിഡ് ഇനം ആയതിനാൽ വിത്തിട്ട് 30 ദിവസത്തിനകം പൂക്കൾ വിരിഞ്ഞുതുടങ്ങും. മുൻവർഷം കടുത്ത വേനലിൽ തണ്ണിമത്തന് വിപണിയിൽ ലഭിച്ച വൻ സ്വീകാര്യത ഇത്തവണയും ഉണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

കഴിഞ്ഞ വർഷം ഇങ്ങനെ

ജില്ലയിൽ കഴിഞ്ഞ വർഷം 113.75 ഏക്കറിലാണ് തണ്ണിമത്തൻ കൃഷി ഒരുങ്ങിയത്. കൂടാതെ, 85,900 കിലോഗ്രാം തണ്ണിമത്തനുകൾ വിളവെടുക്കുകയും ചെയ്തിരുന്നു. ജില്ലയിൽ കഴിഞ്ഞവർഷം തണ്ണിമത്തൻ കൃഷിയിൽ വലിയ വിജയമായിരുന്നു. അതിന്റെ തുടർച്ചയായാണ് ഇത്തവണയും വലിയ രീതിയിൽ കൃഷി ഇറക്കുന്നത്.

താരതമ്യേന കീടങ്ങളും രോഗങ്ങളും നിയന്ത്രിക്കാൻ എളുപ്പമുള്ള കൃഷിയാണ് തണ്ണിമത്തൻ. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലമാണ് കൃഷിക്കായി തിരഞ്ഞെടുക്കുന്നത്. മിതമായ വരണ്ട കാലാവസ്ഥയാണ് തണ്ണിമത്തന്റെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യം.

പി.എം.മൻഷൂബ, ജില്ലാ പ്രോഗ്രാം ഓഫീസർ, അഗ്രിക്കൾച്ചർ