ട്വന്റി-20 ലോകകപ്പ്; അമേരിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ ജസ്പ്രീത് ബുംറ കളിക്കില്ല, ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ
മുംബയ്: ട്വന്റി-20 ലോകകപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ആരാധകർക്ക് നിരാശ. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ അമേരിക്കയ്‌ക്കെതിരെ ഇന്ത്യയുടെ സൂപ്പർതാരം ജസ്പ്രീത് ബുംറ കളിക്കില്ല. കടുത്ത പനിയെത്തുടർന്ന് താരത്തിന് വിശ്രമം അനുവദിച്ചു. കഴിഞ്ഞ ദിവസം ടീമിനൊപ്പം പരിശീലനത്തിന് എത്തിയെങ്കിലും പനി ബാധിച്ചതിനാൽ ബുംറ പങ്കെടുത്തിരുന്നില്ല. അടുത്തയാഴ്ച പാകിസ്ഥാനുമായി മത്സരം നടക്കാനിരിക്കുന്നതിനാൽ ബുംറയുടെ കാര്യത്തിൽ റിസ്‌ക് എടുക്കേണ്ടതില്ലെന്നാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം.
ഹർഷിത് റാണ ടൂർണമെന്റിൽ നിന്ന് നേരത്തെ തന്നെ പുറത്തായിരുന്നു. വാഷിംഗ്ടൺ സുന്ദർ പരിക്കിൽ നിന്ന് പൂർണമായി മുക്തനായിട്ടില്ല. ഇതോടെ 13അംഗ സ്‌ക്വാഡിൽ നിന്നാണ് ഇന്ത്യയ്ക്ക് ടീമിനെ തിരഞ്ഞെടുക്കേണ്ടി വരുന്നത്. ഹർഷിത് റാണയ്ക്ക് പകരക്കാരനായെത്തിയ മുഹമ്മദ് സിറാജ് ടീമിനൊപ്പം ചേരും.
കഴിഞ്ഞ ട്വന്റി- 20 ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റായിരുന്നു ബുംറ. 15 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ താരം മുഖ്യ പങ്കുവഹിച്ചിരുന്നു. ബുംറയുടെ അഭാവം നികത്തുക എന്നത് ക്യാപ്ടൻ സൂര്യകുമാർ യാദവിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. തകർപ്പൻ ഫോമിലുള്ള ഇഷാൻ കിഷനും , അഭിഷേക് ശർമയുമാകും ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യുക. ഇന്ന് രാത്രി ഏഴ് മണിക്ക് മുംബയ് വാങ്കടെ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.
പുതുക്കിയ ഇന്ത്യൻ സ്‌ക്വാഡ്: സൂര്യകുമാർ യാദവ് (ക്യാപ്ടൻ), അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്ടൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ, (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ.