'മമ്മൂക്കയോടും ലാലിനോടും അങ്ങനെതന്നെയാണ്'; ഏറെ വിഷമമുള്ള കാര്യത്തെക്കുറിച്ച് നടൻ ജഗദീഷ്
ഭാഗ്യം കൊണ്ടുമാത്രം ആർക്കും സിനിമയിൽ വർഷങ്ങളോളം തുടരാൻ സാധിക്കില്ലെന്ന് നടൻ ജഗദീഷ്. പരിശ്രമവും ആത്മാർത്ഥതയും കാരണമാണ് താരങ്ങൾ ഇന്നും സിനിമയിൽ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ അധികം ആരുമായും സൗഹൃദം വച്ചുപുലർത്താറില്ലെന്നും ജഗദീഷ് കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രമായ സുഖമാണോ സുഖമാണിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
'എപ്പോഴും ഒരുപോലുള്ള കഥാപാത്രങ്ങൾ ചെയ്യുന്നത് ഒരു നടനെ സംബന്ധിച്ചടത്തോളം ആവർത്തന വിരസതയുണ്ടാക്കുന്ന കാര്യമാണ്. ഇപ്പോൾ പല തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യുന്നുണ്ട്. ഇത് ഞാൻ കുറേ നാളായി ആഗ്രഹിച്ച കാര്യമാണ്. വേറിട്ട കഥാപാത്രങ്ങൾ എന്നെതേടി വരുന്നില്ലായെന്നത് എനിക്ക് എറെ വിഷമമുള്ള കാര്യമായിരുന്നു.
ഓരോ സിനിമകൾ ചെയ്യുമ്പോൾ അവരുമായി സൗഹൃദത്തിലാകും. അല്ലാതെ ആരെയും വിളിച്ച് ശല്യം ചെയ്യാൻ പോകില്ല. ഇത്രയും നാളത്തെ സിനിമാജീവിതത്തിൽ ഞാൻ അങ്ങനെയാണ് ചെയ്യുന്നത്. മനസിൽ എല്ലാവരുമായി ആത്മബന്ധമുണ്ട്. അവരെ നേരിട്ട് കാണുമ്പോഴും അങ്ങനെ തന്നെയാണ്. മമ്മൂക്കയെയും മോഹൻലാലിനെയും കാണുമ്പോഴും അങ്ങനെ തന്നെയാണ്. റോഷാക്ക് സിനിമയിൽ ഞാനും മമ്മൂക്കയും ഒരുമിച്ച് അഭിനയിക്കുമ്പോഴും അങ്ങനെയായിരുന്നു. ഷൂട്ടിംഗിനിടയിൽ സമയം ലഭിക്കുമ്പോൾ നന്നായി സംസാരിക്കും.
അതുപോലെ തന്നെയാണ് മോഹൻലാലും. നേരെന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴും നമ്മൾ സംസാരിക്കും. അല്ലാതെ മറ്റുള്ളവർ ചെയ്യുന്ന പോലെ ദിവസവും വാട്സാപ്പിൽ ഗുൺമോണിംഗോ സുഖമാണോയെന്ന മെസേജുകളൊന്നും ചെയ്യില്ല. കാണുമ്പോൾ പഴയതുപോലെ സംസാരിക്കാനും സാധിക്കും. എല്ലാ ലൊക്കേഷനുകളിലും നല്ല ഓർമകളാണ് ഉണ്ടാകുന്നത്. സിനിമകളും സിനിമാസെറ്റുകളുമാണ് എന്റെ സുഹൃത്തുക്കൾ.
സിനിമയിൽ ആർക്കും ഭാഗ്യം കൊണ്ട് തുടരാൻ കഴിയില്ല. ഏതൊരു താരത്തെ എടുത്തുനോക്കിയാലും അങ്ങനെ തന്നെ. പരിശ്രമിക്കാനുള്ള മനസുണ്ടെങ്കിൽ മാത്രമേ സിനിമയിൽ വിജയകരമായി തുടരാൻ സാധിക്കുള്ളൂ. ആത്മാർത്ഥമായി നിൽക്കണം. കഴിവിനനുസരിച്ചുള്ള വേഷങ്ങളാണ് അവരെ തിരഞ്ഞുവരുന്നത്'- ജഗദീഷ് പറഞ്ഞു.