'കീഴുദ്യോഗസ്ഥനെ പിരിച്ചുവിടാൻ ഏത് മണ്ടൻമാർക്കും പറ്റും'; സ്‌പാ ബലാത്സംഗക്കേസിൽ പൊലീസിനെ വിമർശിച്ച് മുൻ ഉദ്യോഗസ്ഥൻ

Saturday 07 February 2026 1:15 PM IST

തിരുവനന്തപുരം: തിരുവല്ല സ്‌പാ സെന്ററിൽ ജീവനക്കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതികരിച്ച് മുൻപ് സർവീസിൽ നിന്ന് പിരിച്ചുവിടപ്പെട്ട മുൻ പൊലീസ് ഉദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്ന്. ആഭ്യന്തരമന്ത്രിയെയും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് ഐപിഎസിനെയും ഉൾപ്പെടെ പരമാർശിച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഇതൊക്കെ നിങ്ങളോട് പറഞ്ഞതിനും ചൂണ്ടിക്കാണിച്ചതിനുമാണ് പൊലീസിൽ തനിക്കെതിരെ നടപടിയെടുത്തതെന്നും അദ്ദേഹം കുറിപ്പിൽ കൂട്ടിച്ചേർത്തു.

'മിസ്റ്റർ ഹോം മിനിസ്റ്റർ, ഇതൊക്കെ നിങ്ങളോട് പറഞ്ഞതിനാണ് നിങ്ങളുടെ വകുപ്പ് എന്നെ സസ്‌പെൻഡ് ചെയ്തത്.മിസ്റ്റർ ആർ ആനന്ദ് ഐപിഎസ്, ഇതൊക്കെ ചൂണ്ടികാണിച്ചതിനാണ് നിങ്ങളെന്നെ പിരിച്ചുവിട്ടത്. ഒരു കീഴുദ്യോഗസ്ഥനെ പിരിച്ചുവിടാൻ ഏതു മണ്ടൻമാർക്കും പറ്റും. അധികാരം ഉണ്ടായാൽ മതി. എന്നാൽ, സ്വന്തം പണി നേരെചൊവ്വേ എടുക്കാൻ വിവരവും ബുദ്ധിയും വേണം. മിനിമം അന്തസെങ്കിലും വേണം'- ഉമേഷ് വള്ളിക്കുന്ന് കുറിച്ചു.

കാപ്പാ കേസ് പ്രതിയായ സുബിൻ അലക്സാണ്ടറും സംഘവുമാണ് ഫെബ്രുവരി ഒന്നിന് തിരുവല്ലയിലെ സ്‌പാ സെന്ററിലെത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. അന്വേഷണത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന വിവരങ്ങൾ കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു. ഇതിൽ പൊലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പൊലീസ് - ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന സംശയത്തെ തുടർന്ന് ഉന്നത നിർദ്ദേശപ്രകാരമാണ് അന്വേഷണം. സ്‌പാ സെന്ററുകളിൽ നിന്ന് മാസപ്പടി വാങ്ങുന്ന പൊലീസുകാർ തിരുവല്ല സ്റ്റേഷനിൽ ഉണ്ടെന്നാണ് സംശയം. പൊലീസുകാരിൽ ചിലർ സ്‌പാ സെന്ററുകളിൽ നിത്യസന്ദർശകരാണെന്നും വിവരമുണ്ട്. ഫെബ്രുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇത് പൊലീസ് രഹസ്യമാക്കിവച്ചതിലും സംശയം ഉയരുന്നുണ്ട്.