മൂന്ന് വർഷം; 739 ബസ് അപകടം
കൊച്ചി: നഗരത്തിൽ സ്വകാര്യ ബസുകൾ ഉൾപ്പെടുന്ന അപകടങ്ങൾ ഓരോ വർഷവും വർദ്ധിക്കുന്നതായി കണക്കുകൾ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കൊച്ചിയിൽ മാത്രം 739 സ്വകാര്യ ബസ് അപകടങ്ങളാണ് രജിസ്റ്റർ ചെയ്തത്. റൂറൽ ജില്ലയുടെ കണക്കുകൂടി ചേർത്താൽ ഇത് ഇരട്ടിയാകും.
അപകടങ്ങളുടെ എണ്ണം വർദ്ധിക്കുമ്പോഴും ജീവൻ നഷ്ടമാകുന്ന സംഭവങ്ങളിൽ കുറവുണ്ടായതായി മനുഷ്യാവകാശ കമ്മിഷന് സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നു. 2023ൽ 228 അപകടങ്ങളിലായി 23 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 2024ൽ അപകടങ്ങൾ 240 ആയി ഉയർന്നപ്പോൾ 20 പേർ മരിച്ചു. 2025ൽ അപകടങ്ങളുടെ എണ്ണം 271 ആയി വർദ്ധിച്ചെങ്കിലും മരണസംഖ്യ 16 ആയി കുറഞ്ഞുവെന്ന് ട്രാഫിക് വെസ്റ്റ് എ.സി.പി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
2025ലോ പിഴ 97.65 ലക്ഷം വിവിധ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 2025-ൽ മാത്രം സ്വകാര്യ ബസ് ഉടമകൾക്കും ജീവനക്കാർക്കും 97.65 ലക്ഷം രൂപ പിഴ ചുമത്തി. ആകെ 17,770 ചെലാനുകളാണ് വിവിധ കുറ്റകൃത്യങ്ങൾക്കായി നൽകിയത്.
59 മരണം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കൊച്ചിയിലെ നിരത്തുകളിൽ 59 ജീവനുകളാണ് പൊലിഞ്ഞത്. സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനാപകടങ്ങളുടെ ആകെ കണക്കാണിത്. കളമശേരിയിൽ ബൈക്ക് മെട്രോ തൂണിലിടിച്ച് യുവാവ് മരിച്ചതാണ് ഒടുവിലത്തെ ദാരുണ സംഭവം. ചെല്ലാനത്ത് എട്ടു വയസുകാരൻ സ്വകാര്യ ബസിടിച്ച് മരിച്ചതും നഗരത്തെ നടുക്കിയിരുന്നു.
സമയം കൂട്ടിനൽകണം നഗരത്തിൽ ഒരുപോയിന്റിൽ നിന്ന് അടുത്ത പോയിന്റിലേയ്ക്ക് എത്താൻ സ്വകാര്യ ബസുകൾക്ക് അനുവദിച്ചിട്ടുള്ളത് ആറു മിനിട്ടാണ്. ബൈക്കുകളടക്കം വാഹനങ്ങൾ പെരുകിയതിനാൽ ഈ സമയത്തിനുള്ള ബസ് ഓടിച്ച് എത്താനാകുന്നില്ലെന്നും ഇടതുവശത്തെ ട്രാഫിക് നിയമലംഘനങ്ങൾ ഒഴിവാക്കി നൽകുകയോ പോയിന്റിൽ നിന്നുള്ള സമയം ദീർഘിപ്പിച്ചു നൽകുകയോ ചെയ്യണമെന്നാണ് ബസ് ജീവനക്കാരുടെ ആവശ്യം
കേസുകൾ ഇങ്ങനെ
അശ്രദ്ധമായി പാർക്ക് ചെയ്യുക ഉത്തരവുകൾ അനുസരിക്കാതിരിക്കുക സ്റ്റോപ്പുകളിൽ നിറുത്താതിരിക്കുക ലൈസൻസില്ലാത്ത കണ്ടക്ടർ യൂണിഫോം ഇടാത്തത് അനുചിതമായ പെരുമാറ്റം പെർമിറ്റ് വ്യവസ്ഥ ലംഘനം ലൈസൻസില്ലാതെ വാഹനമോടിക്കുക അമിത വേഗത അപകടകരമായ ഡ്രൈവിംഗ് ഓവർടേക്കിംഗ്