പണം വാങ്ങിയെന്ന് സമ്മതിച്ച് ആന്റോ ആന്റണി; രാജു തന്നത് തിരഞ്ഞെടുപ്പ് ഫണ്ടെന്ന് വാദം

Saturday 07 February 2026 4:35 PM IST

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പണം വാങ്ങിയിട്ട് തിരികെ നൽകിയില്ലെന്ന നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമയും കേരള കോൺഗ്രസ് (എം) നേതാവുമായ എൻ എം രാജുവിന്റെ ആരോപണത്തിൽ പ്രതികരിച്ച് പത്തനംതിട്ട എം പി ആന്റോ ആന്റണി. രാജു എന്നെ സഹായിച്ചിട്ടുണ്ട്. അന്നദ്ദേഹം യുഡിഎഫ് നേതാവായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് അങ്ങനെ സഹായം ലഭിക്കാതെ ഒരു കോൺഗ്രസ് സ്ഥാനാർത്ഥിക്കും നിലനിൽക്കാൻ സാധിക്കില്ല. കാരണം കോൺഗ്രസിന് പണമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'രാജു എന്നെ സഹായിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോൾ പണം തിരികെ ആവശ്യപ്പെട്ടു. പണം തിരിച്ചുകൊടുത്തു. എന്നെ മാത്രമല്ല, സിപിഎമ്മിനെയും സഹായിച്ചിട്ടുണ്ട്. രണ്ടുകോടിയെക്കുറിച്ച് എനിക്കറിയില്ല. ഇടതുമുന്നണിയുടെ സമ്മർദ്ദം കൊണ്ട് എന്തെങ്കിലും ആരോപണം രാജുവിനുണ്ടെങ്കിൽ നിയമപരമായി കേസുകൊടുക്കട്ടെ.

കള്ളപ്രചരണംകൊണ്ട് എവിടെയുമെത്തില്ല. എല്ലാ തിരഞ്ഞെടുപ്പുകളിലും പലരും സഹായിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്തെ സഹായമെന്ന നിലയിലാണ് രാജുവിൽ നിന്ന് പണം വാങ്ങിയത്. സ്വീകരിക്കുന്ന പണത്തിന്റെ കണക്ക് രേഖാമൂലം കൊടുക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിഷന് കൃത്യമായ കണക്ക് നൽകിയിട്ടുണ്ട്. വേറെ ഏതോ സ്ഥാപനത്തിൽ ആർക്കൊക്കെയോ നിക്ഷേപമുണ്ടെന്ന് തെറ്റിദ്ധരിച്ച് ഈ സ്ഥാപനത്തിന്റെ പേരിൽ എന്റെ പേരുചേർത്ത് കള്ള ആരോപണം കൊണ്ടുവന്ന് പുകമറ സൃഷ്ടിക്കാൻ നടത്തിയ ദയനീയ പരാജയമാണ് ഇവിടെ കണ്ടത്'- ആന്റോ ആന്റണി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി രണ്ടുമാസത്തിനകം തരാമെന്ന ഉറപ്പിൽ ആന്റോ ആന്റണി രണ്ടുകോടി രൂപ വാങ്ങിയെന്നും എന്നാൽ ഏഴുവർഷം കഴിഞ്ഞിട്ടും അതിൽ 20 ലക്ഷം മാത്രമാണ് തന്നതെന്നുമായിരുന്നു എൻ എം രാജുവിന്റെ ആരോപണം.