വേമ്പനാട്ട് കായൽ നീന്തിക്കയറി റൂബി ; വാരപ്പെട്ടിക്കാരിയുടേത് റിക്കാർഡ്
കോതമംഗലം: പ്രായത്തെ വെല്ലുന്ന വീര്യവുമായി 63 കാരിയായ റൂബി മത്തായി 9 കിലോമീറ്റർ നീന്തി വേമ്പനാട്ടുകായൽ കടന്നു. ഇന്നലെ രാവിലെ ചേർത്തല കൂമ്പേൽ കടവിൽനിന്ന് ആരംഭിച്ച സാഹസിക യാത്ര 2 മണിക്കൂർ 7 മിനിറ്റുകൊണ്ട് വൈക്കം ബീച്ചിൽ അവസാനിച്ചു. വേമ്പനാട്ടുകായലിൽ ഇത്രയും ദൂരം നീന്തിക്കടക്കുന്ന ആദ്യ വനിതയെന്ന ഖ്യാതിയോടെയാണ് വാരപ്പെട്ടി മോളേൽ മത്തായിയുടെ ഭാര്യയായ റൂബി വേൾഡ് ബുക്ക് ഒഫ് റെക്കോഡ്സിൽ ഇടംതേടുന്നത്. അതിശക്തമായ ഒഴുക്കും ഓളവും വെല്ലുവിളിയായെങ്കിലും പോരാട്ടവീര്യവും കാണികളുടെ പ്രോത്സാഹനവും റൂബിയെ ലക്ഷ്യത്തിലെത്തിച്ചു. ഭർത്താവ് മത്തായി, മക്കളായ ബാസിൽ, ബ്ലെസി എന്നിവർ നേട്ടത്തിന് സാക്ഷികളായി. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിൽ കോച്ച് ബിജു തങ്കപ്പന്റെ കീഴിൽ 6 മാസമായി നടത്തിയ കഠിന പരിശീലനമാണ് വിജയത്തിന് പിന്നിൽ. ബിജു തങ്കപ്പന്റെ പരിശീലനത്തിലൂടെ റെക്കാഡ് നേടുന്ന 33-ാമത്തെ താരമാണ് റൂബി. യൂണിയൻ ബാങ്ക് പെരുമ്പാവൂർ ശാഖാ ചീഫ് മാനേജർ അരവിന്ദൻ നീന്തലിന് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന അനുമോദന സമ്മേളനം വൈക്കം മുനിസിപ്പൽ കൗൺസിലർ ഡി.രഞ്ജിത് കുമാർ ഉദ്ഘാടനം ചെയ്തു.