45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ജില്ല വിഭജിക്കണം,​ പുനർ‌ നിർ‌ണയം അനിവാര്യമെന്ന് സമസ്ത

Saturday 07 February 2026 7:49 PM IST

കാസർകോട്: മലപ്പുറം ജില്ല വിഭജിച്ച് രണ്ടു ജില്ലകൾ രൂപീകരിക്കണമെന്ന് സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം. കേരളത്തിന്റെ വർദ്ധിക്കുന്ന ജനസംഖ്യയും ഭരണ നിർവഹണത്തിലെ വെല്ലുവിളികളും പരിഗണിച്ച് ജില്ലകളുടെ പുനർനിർണയം അനിവാര്യമായിരിക്കുകയാണെന്നും പ്രമേയത്തിൽ പറയുന്നു. നാൽപ്പത്തഞ്ച് ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറം പോലെയുള്ള വലിയ ജില്ലകളിൽ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനും തടസങ്ങൾ നേരിടുന്നു. അതിനാൽ മലപ്പുറത്ത് പുതിയ ജില്ലാ രൂപീകരണം അത്യന്താപേക്ഷിതമാണ്. ഭൂപ്രകൃതിയും യാത്രാ ക്ലേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും അത്തരം പ്രശ്നങ്ങളുണ്ട്. 39 പാർലമെന്റ് മണ്ഡലങ്ങളുടെ പരിധിയിൽ 38 ജില്ലകൾ നിലനിൽക്കുന്ന തമിഴ് നാടിനെ ഇക്കാര്യത്തിൽ കേരളത്തിന് മാതൃകയാക്കാവുന്നതാണെന്ന് സമസ്ത ചൂണ്ടികാണിക്കുന്നു.

പുതിയ ജില്ലകൾ വരുന്നതോടെ സിവിൽ സ്റ്റേഷനുകളും ആശുപത്രികളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ അടുക്കുകയും പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് അത് വേഗത കൂട്ടുകയും ചെയ്യും. ആയതിനാൽ, രാഷ്ട്രീയ താൽപ്പര്യങ്ങൾക്കപ്പുറം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലകളുടെ പുനർ നിർണയം യാഥാർത്ഥ്യമാക്കാൻ ഭരണപ്രതിപക്ഷ കക്ഷികൾ ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്ന് സമസ്ത നൂറാം വാർഷിക സമ്മേളനം പ്രഖ്യാപിച്ചു. സർക്കാർ പുതുതായി വഖഫ് ബോർഡ് മെമ്പർ ആയി നിയമിച്ച കെ. ഉമർ ഫൈസി മുക്കം ആണ് പ്രമേയം അവതരിപ്പിച്ചത്. ഹൈദർ ഫൈസി പനങ്ങാങ്ങര പിന്താങ്ങി.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാകുന്നതാണ് സമസ്തയുടെ ജില്ലാവിഭജന ആവശ്യം. ഇതിന് മുമ്പും സമസ്ത ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇത്തവണ സമസ്ത ഉന്നയിച്ച വിഷയം മുന്നണികളെ സമ്മർദ്ദത്തിലാക്കും. ണ്ട്.