അടൂരിലും കൊറിയൻ വെബ് സീരീസ് ഭ്രമം

Sunday 08 February 2026 12:04 AM IST

അടൂർ: അടൂരിലെ വിവിധ പ്രദേശങ്ങളിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ കൊറിയൻ വെബ് സീരീസ് ഭ്രമം വേഗത്തിൽ വ്യാപിക്കുന്നു. പ്രത്യക്ഷത്തിൽ അപകടം തോന്നില്ലെങ്കിലും കുട്ടികളിലെ മാനസിക വ്യതിയാനങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിക്കണം. കുട്ടികൾ മണിക്കൂറുകളോളം കൊറിയൻ വെബ് സീരീസ് കാണാൻ ചെലവഴിക്കുന്നുണ്ടെന്നാണ് രക്ഷിതാക്കളിൽ നിന്ന് ലഭിക്കുന്ന വിവരം.

കൊറിയൻ വെബ് സീരീസ് തുടർച്ചയായി കണ്ടിരുന്ന ഉത്തരേന്ത്യയിലെ ഗാസിയാബാദ് സ്വദേശികളായ സഹോദരിമാർ ദിവസങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്തതോടെയാണ് രക്ഷിതാക്കൾ കൊറിയൻ ഡ്രാമകളെ ഗൗരവത്തോടെ കാണാൻ തുടങ്ങിയത്. സഹപാഠികൾ പറയുന്ന കഥകൾ കേട്ടാണ് കൊറിയൻ സീരിസുകൾ പലരും കണ്ടുതുടങ്ങുന്നത്.

നോട്ട് തയ്യാറാക്കാനും പഠിക്കാനുമെന്ന വ്യാജേന സ്മാർട്ട് ഫോണിലാണ് കൊറിയൻ ഡ്രാമകളും അനീമുകളും പോപ് ബാൻഡുകളും കാണുന്നതും വിഡിയോ ഗെയിമുകൾ കളിക്കുന്നതെന്നുമാണ് രക്ഷിതാക്കൾ പറയുന്നത്.

ഭക്ഷണക്രമത്തിലെ മാറ്റം ശ്രദ്ധിക്കണം

 കൗമാരക്കാർക്കിടയിൽ ഭക്ഷണ ക്രമത്തിൽ മാറ്റം

 റാമൻ നൂഡിൽസ്, ഹോട്പോട്ട്, ഗോച്ചുജാങ്,​ കിംചി, ടോഫു, ബിബിംബാപ്, സോജു ഭക്ഷണങ്ങളോട് പ്രിയം

 കുട്ടികൾ കൂടുതലായി ഫാന്റസി ഇഷ്ടപ്പെടുന്നു

 മിക്കപ്പോഴും മുറിയടച്ചിരുന്ന് ഫോണിൽ സമയം ചെലവഴിക്കുന്നു

 കൊറിയൻ സൗന്ദര്യവർദ്ധക ഉത്പന്നങ്ങളിലേക്കും ഭ്രമം

 കുട്ടികളിൽ അക്രമണോത്സുകത വർദ്ധിക്കുന്നു

അദ്ധ്യാപകരും രക്ഷിതാക്കളും കൂടുതൽ അന്വേഷണം നടത്തി കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നങ്ങൾ വേഗം തിരിച്ചറിയണം. ഇല്ലെങ്കിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.

മാനസികാരോഗ്യ വിദഗ്ദ്ധർ