മൂതിക്കയം റെഗുലേറ്റർ കം ബ്രിഡ്ജ്: മണൽ നീക്കം തുടങ്ങി
പട്ടാമ്പി: മൂതിക്കയം റെുഗേലറ്റർ കംബ്രിഡ്ജ് പദ്ധതി പ്രദേശത്തെ പുഴയിൽ നിന്നു മണ്ണും മണലും നീക്കം ചെയ്യുന്ന പ്രവൃത്തികൾ തുടങ്ങി. മണൽ കൂട്ടിയിടുന്ന പ്രവൃത്തിയും ലോറികൾക്ക് പുഴയിലേക്ക് വരാനുള്ള വഴികളുടെ നിർമ്മാണവുമാണ് ഇപ്പോൾ നടക്കുന്നത്. രണ്ടു ദിവസത്തിനകം മണലുകൾ മാറ്റുന്ന പണി ആരംഭിക്കും. ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷന്റെ മേൽനോട്ടത്തിലാണ് പണി നടപ്പാക്കുന്നത്. തിരുവേഗപ്പുറ പഞ്ചായത്തിലെ നെടുങ്ങോട്ടൂരിനെയും മൂർക്കനാട് പഞ്ചായത്തിലെ കിഴുമുറി കടവിനെയും ബന്ധിപ്പിച്ച് 69 കോടി രൂപ ചെലവിലാണ് മൂതിക്കയം റെഗുലേറ്റർ കം ബ്രിഡ്ജ് യാഥാർഥ്യമാക്കിയത്. നിർമ്മാണം പൂർത്തിയായി ഒരു വർഷം പിന്നിട്ടെങ്കിലും പാലത്തിലേക്കുള്ള റോഡ് നിർമ്മാണം പൂർത്തിയാവാത്തതിനാൽ പദ്ധതി കമ്മിഷൻ ചെയ്തിട്ടില്ല. ഇതിനിടെ പദ്ധതിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ആശങ്കകളും ഉയർന്നു. പദ്ധതി പ്രദേശത്തെ പുഴയിൽ വന്നടിഞ്ഞ മണ്ണും മണലും നീക്കം ചെയ്യാനുള്ള നടപടികളും ഇതിനിടെ ആരംഭിച്ചിരുന്നു. എന്നാൽ പദ്ധതി പ്രദേശത്തെ മണ്ണും മണലും മാറ്റി പുഴയിൽ ആഴം കൂടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പദ്ധതി നിർമ്മാണത്തിലെ അപാകം മറയ്ക്കാനാണ് ഈ പ്രവൃത്തികളെന്നുമാരോപിച്ച് മൂതിക്കയം പാലം കൂട്ടായ്മയും രംഗത്ത് വന്നിരുന്നു. ഇതേക്കുറിച്ച് കേരള കൗമുദി ഒന്നിലധികം തവണ വാർത്ത നൽകിയിരുന്നു. തുടർന്ന് മലപ്പുറം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തുകയുണ്ടായി. തുടർനടപടികൾ എങ്ങുമെത്തിയിട്ടില്ല. പുഴയിലെ മണൽ നീക്കാൻ കരാർ നൽകിയിരിക്കുന്നത്.
ആശങ്കയിൽ പ്രദേശവാസികൾ
മണൽ നീക്കലുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികൾ തുടങ്ങിയതോടെ നാട്ടുകാരിൽ ആശങ്കയും ഉയർന്നിട്ടുണ്ട്. പരാതികളുടെ മേലുള്ള അന്വേഷണ നടപടികൾ പൂർത്തിയാക്കാതെയാണ് മണലെടുപ്പ് നടക്കുന്നതെന്നാണ് മൂതിക്കയം പാലം കൂട്ടായ്മയുടെ പരാതി. അതേസമയം ആഴം കൂട്ടിയുള്ള മണലെടുപ്പല്ല നടത്തുന്നതെന്നും പ്രളയത്തിനുശേഷം അടിഞ്ഞുകൂടിയ മണ്ണും മണലുമാണ് നീക്കുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.