ജമാഅത്തെ ഇസ്ലാമിയെ പിന്തുണച്ചിട്ടില്ല: ഗോവിന്ദൻ
ബാലുശ്ശേരി: ഒരു ഘട്ടത്തിലും എൽ.ഡി.എഫ് ജമാഅത്തെ ഇസ്ലാമിയെ പിന്തുണച്ചിട്ടില്ലെന്നും വർഗീയതയ്ക്കെതിരായ പോരാട്ടം ശക്തമാക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. യു.ഡി.എഫ് ജാഥ ആരംഭിച്ചത് വർഗീയ ശക്തികളെ വെള്ളപൂശാനാണ്. ജമാഅത്തെ ഇസ്ലാമി വർഗീയവാദികളല്ലെന്ന് വി.ഡി സതീശൻ പറയുന്നു. പ്രതിപക്ഷ നേതാവ് അസംബ്ലി തിരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്നത് ഇവരെയെല്ലാം കൂട്ടുപിടിച്ചാണെന്നും എൽ.ഡി.എഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ ഗോവിന്ദൻ പറഞ്ഞു.
കിഫ്ബിയെക്കുറിച്ച് പറഞ്ഞത് മലർപ്പൊടിക്കാരന്റെ സ്വപ്നമെന്നാണ്. എന്നാൽ ഇപ്പോൾ കിഫ്ബിയിലൂടെ ഒരു ലക്ഷം കോടി ചെലവഴിച്ചു. അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി ഒരു ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ കിഫ്ബിയിലൂടെ ആരംഭിക്കും. ചൂരൽമല ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് വയനാട്ടിൽ ആരംഭിച്ച ടൗൺഷിപ്പ് ലോകത്തിന് മാതൃകയാവും. അഞ്ച് സോണുകളിലായി 450 വീടുകളാണ് നിർമ്മിക്കുന്നത്. എൽ.ഡി.എഫ് മൂന്നാമതും വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.