നെടുമ്പറമ്പിൽ ഫിനാൻസിന്റെ വെളിപ്പെടുത്തൽ, ആന്റോ ആന്റണിക്ക് 2 കോടി നൽകി, തിരികെ നൽകിയത് 20 ലക്ഷം മാത്രം
കൊച്ചി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ട എം.പി ആന്റോ ആന്റണിക്ക് രണ്ട് കോടി നൽകിയിരുന്നതായി തിരുവല്ല ആസ്ഥാനമായ നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്ന ഫിനാൻസ് സ്ഥാപനത്തിന്റെ ഉടമ എൻ.എം.രാജുവിന്റെ വെളിപ്പെടുത്തൽ.
രണ്ടു മാസത്തിനകം തിരികെ നൽകാമെന്ന ഉറപ്പിൽ യാതൊരു രേഖയും വാങ്ങാതെയാണ് പണം നൽകിയത്. ഏഴു വർഷമായിട്ടും രണ്ടു തവണയായി 20 ലക്ഷം മാത്രമാണ് തിരികെ നൽകിയത്.
സ്ഥാപനത്തിലെ ഇ.ഡി റെയ്ഡിനെക്കുറിച്ച് തന്റെ ഭാഗം വിശദീകരിക്കാൻ എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു രാജുവിന്റെ വെളിപ്പെടുത്തൽ. സ്ഥാപനം വലിയ പ്രതിസന്ധി നേരിട്ടപ്പോൾ മകൾ ഉൾപ്പെടെ എം.പിയുടെ വീട്ടിൽ ചെന്ന് പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ആയിരം തവണയെങ്കിലും പണത്തിനായി സമീപിച്ചിട്ടുണ്ട്. എം.പിയുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പുറത്താണ് ഓഫീസിലെ അക്കൗണ്ടുവഴി പണം നൽകിയത്.
അന്ന് ഞങ്ങൾ യു.ഡി.എഫിന്റെ ഭാഗമായിരുന്നതിനാലാണ് സഹായിച്ചത്. പണമിടപാടിൽ യാതൊരു അസ്വാഭാവികതയുമില്ല. എല്ലാ രേഖകളും കൃത്യമാണ്. പണം തിരികെ ലഭിക്കണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് പൊലീസിൽ പരാതി നൽകാതിരുന്നത്. ഈടില്ലാതെ പണം നൽകിയത് കള്ളപ്പണമായതിനാലാണോ എന്ന ചോദ്യത്തിന്, ആന്റോ ആന്റണി പണം എങ്ങനെ ഉപയോഗിച്ചെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നായിരുന്നു മറുപടി.
'തന്ത്രി രണ്ടരക്കോടി
നിക്ഷേപിച്ചിട്ടില്ല'
ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്രിലായ തന്ത്രി കണ്ഠരര് രാജീവര് രണ്ടര കോടിയുടെ കള്ളപ്പണം തന്റെ സ്ഥാപനത്തിൽ നിക്ഷേപിച്ചെന്ന ആരോപണം വ്യാജമാണെന്ന് എൻ.എം.രാജു പറഞ്ഞു. രണ്ടരക്കോടി നിക്ഷേപമുള്ള പലരുമുണ്ട്. അവരിൽ തന്ത്രിയോ ബന്ധുക്കളോ ഇല്ല. തന്ത്രിയെ നേരിൽ കണ്ടിട്ടുപോലുമില്ല. എസ്.ഐ.ടിയോ ഇ.ഡിയോ തന്ത്രിയുടെ നിക്ഷേപത്തെക്കുറിച്ച് അന്വേഷിച്ച് തന്നെ സമീപിച്ചിട്ടില്ല. സ്ഥാപനം ഇ.ഡി അന്വേഷണം നേരിട്ടുവെന്നത് വാസ്തവമാണ്. ആരോപണങ്ങൾക്ക് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടാകുമെന്നും വ്യക്തമാക്കി.
പണംവാങ്ങി, തിരികെനൽകി: ആന്റോ ആന്റണി
പത്തനംതിട്ട: നെടുംപറമ്പിൽ ഫിനാൻസ് ഉടമ എം.എൻ.രാജുവിനോട് 2019ൽ താൻ പണം വാങ്ങിയിട്ടുണ്ടെന്നും അത് തിരികെ നൽകിയെന്നും ആന്റോ ആന്റണി എം.പി. അതേസമയം, എത്രപണമാണ് വാങ്ങിയതെന്നും എത്ര മടക്കി നൽകിയെന്നുമുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. രാജു തന്നത് തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ആദ്യം കരുതിയതെന്നും മടക്കിചോദിച്ചപ്പോൾ തിരികെനൽകിയെന്നും ആന്റോ ആന്റണി പറഞ്ഞു. രാജുവിന് ആക്ഷേപമുണ്ടെങ്കിൽ നിയമപരമായി നേരിടാം. നേരത്തെ യു.ഡി.എഫിൽ ആയിരുന്ന രാജു ഇപ്പോൾ എൽ.ഡി.എഫിലാണ്. ആരോപണം പറയിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. എല്ലാ കണക്കുകളും തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയിട്ടുണ്ട്. രാജു എൽ.ഡി.എഫിനും പണം നൽകിയിട്ടുണ്ട്. അത് എത്രയെന്ന് തനിക്കറിയാം.
നെടുമ്പറമ്പിൽ ഫിനാൻസിന്റെ 44.5 കോടി സ്വത്ത് ഇ.ഡി മരവിപ്പിച്ചു
കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസിൽ തിരുവല്ല ആസ്ഥാനമായ നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിന്റെ 44.5 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി മരവിപ്പിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവര്രണ്ടരകോടി നിക്ഷേപിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഇ.ഡി റെയ്ഡ് നടത്തിയസ്ഥാപനമാണിത്. 2024ൽ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് രജിസ്റ്റർചെയ്ത കേസിലാണ് ഇപ്പോഴത്തെ നടപടി. കേരളത്തിലും തമിഴ്നാട്ടിലുമായി പത്തിടങ്ങളിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് സ്വത്തുക്കൾ മരവിപ്പിച്ചത്. നിക്ഷേപത്തുക ഉപയോഗിച്ച് സ്ഥാപന ഉടമ എൻ.എം. രാജുവും കൂട്ടാളികളും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയെന്ന് ഇ.ഡി കണ്ടെത്തി. റെയ്ഡിൽ ഡിജിറ്റൽ തെളിവുകൾ, സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എന്നിവയെല്ലാം ഇ.ഡി പിടിച്ചെടുത്തിരുന്നു. സ്വർണ്ണപ്പണയ ഇടപാടുകൾക്കും മറ്റ് ബിസിനസ് ആവശ്യങ്ങൾക്കുമായും തുക വകമാറ്റി ചെലവഴിച്ചതിന് പത്തനംതിട്ട, എറണാകുളം ജില്ലകളിലായി പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ ചുവടുപിടിച്ചാണ് ഇ.ഡിയും കേസെടുത്തത്. രേഖകൾ പരിശോധിച്ചു വരികയാണെന്നും തട്ടിപ്പിന്റെ വ്യാപ്തിയും ഗുണഭോക്താക്കളെയും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഇ.ഡി അറിയിച്ചു. നിക്ഷേപം തിരികെ നൽകാത്തതിനെ തുടർന്ന് രാജു, ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ ജോർജ് എന്നിവരെ മേയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.