സോണിയയെ കണ്ടതിൽ സംസ്ഥാന നേതാക്കൾക്ക് പങ്കില്ലെന്ന് പോറ്റി
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാന നേതാക്കൾക്ക് പങ്കില്ലെന്ന് ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. ഇന്നലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നടന്ന എസ്.ഐ.ടിയുടെ ചോദ്യം ചെയ്യലിലാണ് കൂടിക്കാഴ്ചയ്ക്ക് സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ സഹായമൊന്നും ലഭിച്ചില്ലെന്ന് മൊഴി നൽകിയത്.
കർണാടകയിൽ നിരവധി നേതാക്കളുമായി തനിക്ക് അടുത്ത ബന്ധമുണ്ട്. ആ ബന്ധങ്ങൾ ഉപയോഗിച്ചാണ് സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയതെന്നും മൊഴി നൽകി. പോറ്റിയുമായുള്ള ബന്ധം സംബന്ധിച്ച് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ എസ്.ഐ.ടി ചോദ്യം ചെയ്യുമ്പോൾ തന്നെയാണ് പോറ്റിയെയും ചോദ്യം ചെയ്തത്.
കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പുള്ള അവസാനവട്ട ചോദ്യം ചെയ്യലിനു വേണ്ടിയാണ് പോറ്റിയുടെ പുതിയ മൊഴി രേഖപ്പെടുത്തിയത്. വിശദമായ കുറ്റപത്രം തയ്യാറാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്.