സ്തനാർബുദ, ഗർഭാശയ ക്യാൻസർ രോഗികളുടെ എണ്ണത്തിൽ വർദ്ധന

Sunday 08 February 2026 1:21 AM IST

കൊച്ചി: സ്തനാർബുദവും അണ്ഡാശയ, ഗർഭാശയമുഖ ക്യാൻസറുകളും രാജ്യത്ത് വർദ്ധിക്കുന്നു. പ്രതിവർഷം സ്തനാർബുദം ബാധിക്കുന്നവരുടെ എണ്ണം 2021ൽ 2.13 ലക്ഷമായിരുന്നത് 2025ൽ 2.40 ലക്ഷമായി. ഇതേ കാലയളവിൽ ഗർഭാശയമുഖ ക്യാൻസർ ബാധിതരുടെ എണ്ണം 77,000ൽ നിന്ന് 7,9000 കടന്നു. 2021ൽ 45,000അണ്ഡാശയ അർബുദ രോഗികൾ ഉണ്ടായിരുന്നത് 2025ൽ 49,500 ആയി.

ലോക്‌സഭയിൽ സമർപ്പിച്ച, ദേശീയ ക്യാൻസർ രജിസ്ട്രി പ്രോഗ്രാം (എൻ.സി.ആർ.പി) റിപ്പോർട്ടിലാണ് വിവരങ്ങൾ.2021ൽ സ്തനാർബുദ മരണങ്ങൾ 91,700 ആയിരുന്നത് 2025ൽ 1.3 ലക്ഷമായി -- പ്രതിവർഷ വർദ്ധന 9,000ലധികം. ഗർഭാശയമുഖ ക്യാൻസർ മരണങ്ങൾ 41,500ൽ നിന്ന് 42,800 ആയി. അണ്ഡാശയ ക്യാൻസർ മരണങ്ങൾ 27,600 ൽ നിന്ന് 30,000 കടന്നു.

സംവിധാനങ്ങൾ

ശക്തിപ്പെടുത്തും

ക്യാൻസർ അവബോധക്കുറവും പ്രാരംഭാവസ്ഥയിൽ ചികിത്സ ലഭിക്കാത്തതുമാണ് കൂടുതൽ മരണങ്ങൾക്കും കാരണം. ഇത് പരിഹരിക്കുന്നതിന്, പകർച്ചവ്യാധിയല്ലാത്ത രോഗങ്ങളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനുമുള്ള ദേശീയ മിഷന്റെ കീഴിൽ ക്യാൻസർ പരിചരണം ശക്തിപ്പെടുത്തും.രാജ്യത്തെ 770 ജില്ലാ നോൺ കമ്മ്യൂണിക്കബിൾ ക്ലിനിക്കുകൾ, 364 ജില്ലാ ഡേ-കെയർ ക്യാൻസർ സെന്ററുകൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന 6,400ലധികം എൻ.സി.ഡി ക്ലിനിക്കുകൾ എന്നിവയുടെ പ്രവർത്തനം പരിഷ്‌കരിക്കും.

സ്തനാർബുദ

ലക്ഷണം

സ്തനത്തിലോ കക്ഷത്തിലോ വേദനയില്ലാത്ത മുഴകൾ

സ്തനങ്ങളുടെ വലിപ്പത്തിലോ രൂപത്തിലോ പെട്ടെന്നുണ്ടാകുന്ന വ്യത്യാസം

ചർമ്മം ചുവന്ന് തടിക്കുകയോ, കുഴികൾ വീഴുകയോ തൊലി അടർന്നു പോവുകയോ ചെയ്യുന്നത്

മുലക്കണ്ണുകൾ അകത്തേക്ക് വലിയുക, ചൊറിച്ചിൽ, മുലപ്പാലല്ലാത്ത രക്തം കലർന്ന ദ്രാവകങ്ങൾ

ഗർഭാശയമുഖ

അർബുദ ലക്ഷണം

ആർത്തവങ്ങൾക്കിടയിലോ ആർത്തവ വിരാമത്തിന് ശേഷമോ ഉണ്ടാകുന്ന രക്തസ്രാവം.

ദുർഗന്ധത്തോടു കൂടിയതോ നിറ വ്യത്യാസമുള്ളതോ ആയ സ്രവങ്ങൾ

വിട്ടുമാറാത്ത ഇടുപ്പ് വേദന, നടുവേദന കാലുകളിലെ വീക്കം, മൂത്രമൊഴിക്കാൻ പ്രയാസം

'അർബുദ സ്ഥിരീകരണത്തിനുള്ള അത്യാധുനിക സംവിധാനങ്ങൾ വർദ്ധിച്ചതും രോഗബാധിതരുടെ എണ്ണത്തിലെ വർദ്ധനവിന് കാരണമായിട്ടുണ്ട്.'

-അരുൺ വാര്യർ

കൺസൾട്ടന്റെ ഓങ്കോളജിസ്റ്റ്

ആസ്റ്റർ മെഡ്സിറ്റി