രണ്ടുദിവസം അവധി: ആശുപത്രികളെ ബാധിക്കുമെന്ന് ആശങ്ക

Sunday 08 February 2026 1:24 AM IST

തിരുവനന്തപുരം: സർക്കാർ ഓഫീസുകൾക്ക് ആഴ്ചയിൽ അഞ്ചുദിവസം പ്രവൃത്തിയും ശനിയും ഞായറും അവധിയും കൊടുക്കാനുള്ള നീക്കം ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ആശങ്ക. ഇത് നടപ്പായാൽ വെള്ളിയാഴ്ചകളിൽ കൂടുതൽ തിരക്കുണ്ടാകാൻ സാദ്ധ്യതയുണ്ട്. രണ്ടുദിവസത്തെ തിരക്ക് തിങ്കളാഴ്ചയും പ്രതിസന്ധിയുണ്ടാക്കും. സർക്കാർ ഡോകാർമാരുടെയും മെഡിക്കൽ കോളേജ് അദ്ധ്യപകരുടെയും സംഘടനകൾ ഇക്കാര്യത്തിലുള്ള പരിമിതികൾ കഴിഞ്ഞ ദിവസത്തെ യോഗത്തിൽ ഉന്നയിച്ചു. ഇത് സംബന്ധിച്ച് പ്രത്യേക ചർച്ചകൾ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

കൂടാതെ അഞ്ച് ദിവസം പ്രവൃത്തന സമയം കൂട്ടിയാലും ഫയൽ നീക്കത്തിൽ അതനുസരിച്ചുള്ള വേഗതയുണ്ടാകുമോ എന്ന് ജനങ്ങൾക്കും ആശങ്കയുണ്ട്. ആഴ്ചയിൽ രണ്ടുദിവസം അവധികൊടുക്കുന്നതിന്റെ പേരിൽ നിലവിൽ കിട്ടികൊണ്ടിരിക്കുന്ന കാഷ്വൽ ലീവ് വെട്ടിക്കുറയ്ക്കുമോ എന്നാണ് സർക്കാർ ജീവനക്കാരുടെ പേടി. കേന്ദ്രസർക്കാർ ആഴ്ചയിൽ രണ്ടുദിവസം അവധി നൽകിയതിന്റെ പേരിൽ കാഷ്വൽലീവുകളും പൊതുഅവധികളും കുറച്ചിട്ടുണ്ട്. അതേ മാതൃകയാണ് സംസ്ഥാനസർക്കാരും ആലോചിക്കുന്നത്.

കാഷ്വൽ ലീവുകൾ വെട്ടിക്കുറച്ചാൽ പ്രതിരോധിക്കാനാണ് ഭരണപ്രതിപക്ഷ ഭേദമില്ലാതെ സർവീസ് സംഘടനകളുടെ നിലപാട്. അതിനൊപ്പം ആഴ്ചയിൽ ഒരുപ്രവൃത്തിദിനം നഷ്ടപ്പെടുമ്പോൾ ശമ്പളം കുറയുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ ഒന്നര ലക്ഷത്തോളമുള്ള ദിവസവേതനക്കാർ. പ്രവൃത്തിദിനത്തിന് അനുസരിച്ച് വേതനം ലഭിക്കുന്ന ഇവർക്ക് ഈ പരിഷ്‌കാരം കനത്ത സാമ്പത്തിക പ്രഹരമാകും. നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.