സ്പെഷ്യൽ എഡ്യുക്കേറ്റർമാർക്ക് ജോലിഭാരം... കുട്ടികൾക്ക് പ്രത്യേക പരിഗണന പഠിപ്പിക്കുന്നവർക്ക് അവഗണന!
കൊല്ലം: പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാർത്ഥികളെ സ്കൂളുകളിൽ പഠിപ്പിക്കുന്ന സ്പെഷ്യൽ എഡ്യുക്കേറ്റർമാരുടെ എണ്ണം, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ഇല്ലാത്തതിനാൽ ഇവരുടെ പഠനം മുടങ്ങുന്നു. ജില്ലയിൽ 12 ബ്ളോക്ക് റിസോഴ്സ് സെന്റുറുകളിലെ 862 സ്കൂളുകളിലായി 11,300 വിദ്യാർത്ഥികളാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. ഇവർക്കു വേണ്ടി ആകെയുള്ളത് 181 സ്പെഷ്യൽ എഡ്യുക്കേറ്റർമാർ മാത്രം! അതിനാൽ, ഒരു എഡ്യുക്കേറ്റർക്ക് മൂന്നിൽ കൂടുതൽ സ്കൂളുകളുടെ ചുമതല വഹിക്കേണ്ടി വരുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
സാധാരണ അദ്ധ്യാപകർക്ക് പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളെ നോക്കുന്നതിൽ പരിമിതിയുണ്ട്. പലപ്പോഴും ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് വിദ്യാർത്ഥികൾ സ്‌കൂളിലേക്ക് എത്തുന്നത്. സ്പെഷ്യൽ എഡ്യക്കേറ്റർമാർക്ക്, ചുമതലയുള്ള എല്ലാ സ്കൂളുകളിലും എത്താനുമാവുന്നില്ല. ശ്വാസംമുട്ടി ജോലി എടുത്തിട്ടും സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർക്കായി ഒരു തസ്തിക പോലും ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടില്ല. സമഗ്ര ശിക്ഷ പദ്ധതിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിലാണ് സ്‌പെഷ്യൽ നിയമനം. കേന്ദ്ര സർക്കാർ എസ്.എസ്.എ ഫണ്ട് നൽകിയിട്ടും തുടർനടപടിയില്ലെന്നും അദ്ധ്യാപകരുടെ സ്ഥിര നിയമനവുമായി ബന്ധപ്പെട്ട് കേരള സർക്കാർ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും കഴിഞ്ഞ ദിവസം സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ ഹർജിക്കാരായ കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.ആർ.ടി.എ) സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാൽ സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനത്തിന് സംസ്ഥാന ഫണ്ടില്ലെന്നും കേന്ദം അനുവദിക്കേണ്ട ഫണ്ട് തരുന്നില്ലെന്നും കഴിഞ്ഞ ദിവസം മന്ത്രി വി.ശിവൻകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
പുനർനിയമനം മാത്രം
സ്പെഷ്യൽ എഡ്യുക്കേറ്റർമാർക്ക് ഒരു വർഷത്തെ കരാർ നിയമനം, ഓരോ വർഷവും പുതുക്കും
ഒന്നു മുതൽ ഏഴു വരെ ക്ളാസുകളിലെ അദ്ധ്യാപകർക്ക് 20,000 രൂപ ശമ്പളം
എട്ടു മുതൽ പ്ളസ് ടു വരെ 25,000 രൂപ
എല്ലാ വിദ്യാലയങ്ങളിലും സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർ വേണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നില്ല
സ്ഥിരം നിയമനത്തിന് ഫണ്ടില്ലെന്ന് സംസ്ഥാന സർക്കാർ വിശദീകരണം
കഴിഞ്ഞ ഒക്ടോബറിൽ സുപ്രീം കോടതി കേസ് പരിഗണിച്ചപ്പോൾ രണ്ടു വർഷമായി എസ്.എസ്.കെ ഫണ്ട് ഉൾപ്പെടെ കുടിശ്ശിക ആയതിനാൽ നിയമനം പ്രതിസന്ധിയിലാണെന്നാണ് സംസ്ഥാനം വാദിച്ചത്. ഇതിൽ കേന്ദ്രത്തിന്റെ വിശദീകരണം കോടതി തേടി. തുടർന്ന് നവംബറിൽ തുക ഉടൻ നൽകുമെന്ന് കേന്ദ്രം കോടതിക്ക് ഉറപ്പ് നൽകി. പിന്നാലെ ആദ്യഘട്ട ഗഡു നൽകിയെങ്കിലും സ്ഥിര നിയമനവുമായി ബന്ധപ്പെട്ട തുക നൽകിയിട്ടില്ല. എന്നാൽ സേവന വേതന വ്യവസ്ഥയോടെ നിയമനം നടത്താൻ കേരള സർക്കാർ വിമുഖത കാണിക്കുകയാണ്
ജില്ല ഭാരവാഹികൾ, കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.ആർ.ടി.എ)