ക്രിസ്ത്യൻ പുരോഹിതരുടെ ക്ഷേത്ര സന്ദർശനം,​ ആചാര ലംഘനമല്ല

Sunday 08 February 2026 1:29 AM IST

നിയമവ്യാഖ്യാനങ്ങൾ സമൂഹത്തിന് ഗുണകരമാകണമെന്ന് ഹൈക്കോടതി

കൊച്ചി: നിയമ വ്യാഖ്യാനങ്ങൾ സാമുദായിക ഭിന്നത വളർത്താൻ ഇടയാക്കരുതെന്ന് ഹൈക്കോടതി . സമൂഹത്തിന്റെ ഐക്യവും ക്ഷേമവും ഉറപ്പാക്കലാണ് നിയമത്തിന്റെ ലക്ഷ്യം. മാറുന്ന സാഹചര്യങ്ങളും യാഥാർത്ഥ്യങ്ങളും ഉൾക്കൊണ്ട് പ്രായോഗിക തീരുമാനമെടുക്കാനാണ് നിയമങ്ങളെ ഉപയോഗപ്പെടുത്തേണ്ടതെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 2023 സെപ്തംബർ ഏഴിന് അടൂർ പാർത്ഥസാരത്ഥി ക്ഷേത്രത്തിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ ഡോ. സഖറിയാസ് മാർ അപ്രേം ഉൾപ്പെടെ രണ്ട് ക്രിസ്ത്യൻ പുരോഹിതരെ പങ്കെടുപ്പിച്ചതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെയടക്കം എതിർ കക്ഷികളാക്കി പത്തനംതിട്ട കൈപ്പുഴ സ്വദേശി സനിൽ നാരായണൻ നമ്പൂതിരി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഉത്തരവ്.ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ പിതാവായി കരുതപ്പെടുന്ന തന്ത്രിയുടെ പ്രത്യേക അനുമതിയോടെ അതിഥികളായാണ് പുരോഹിതർ എത്തിയത്. ഇത് ചട്ടങ്ങളുടെയോ ആചാരങ്ങളുടെയോ ലംഘനമായി കാണാനാവില്ല. സാമൂഹിക സഹവർത്തിത്വം വളർത്തുന്ന ഏകീകരണ ശക്തിയായി നിയമ വ്യവസ്ഥ പ്രവർത്തിക്കണം. 'മാതൃ ദേവോ ഭവ, പിതൃ ദേവോ ഭവ, ആചാര്യ ദേവോ ഭവ, അതിഥി ദേവോ ഭവ" എന്ന തൈത്തിരീയോപനിഷത്തിലെ ശ്ലോകം ഉദ്ധരിച്ചാണ് കോടതി വിധി പറഞ്ഞത്.

അഭിഭാഷകരായ കൃഷ്ണനുണ്ണി, ജേക്കബ് പി.അലക്‌സ് എന്നിവരെ അമിക്കസ് ക്യൂറിയായി നിയമിച്ചാണ് കോടതി വിഷയം പരിശോധിച്ചത്. ശബരിമലയിൽ അഹിന്ദുക്കൾക്ക് പ്രവേശനമുള്ളതും ചൂണ്ടിക്കാട്ടി.ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനം അനുവദനീയമല്ലെന്നും, ഭക്തരുടെ പ്രതിഷേധം അവഗണിച്ച് ക്രിസ്ത്യൻ പുരോഹിതർക്ക് പ്രവേശനം നൽകിയത് 1965ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശന ചട്ടങ്ങളുടെ ലംഘനമാണെന്നുമാണ് ഹർജിയിൽ പറഞ്ഞിരുന്നത്.