അരങ്ങേറ്റ നാൾ മുതൽ ആടിത്തിമിർത്ത് 'ഓംകാര'
കൊല്ലം: ആയൂർ ഇളമാട് ഗ്രാമത്തിലെ ഇരുപത് വീട്ടമ്മമാരെ സംഘടിപ്പിച്ചത് ഇളമാട് വസുന്ധര മണികയിൽ ബാലമിത്രയാണ് (28). പാട്ടിന്റെ താളത്തിനൊത്ത് അവർ ആയൂർ ഇളമാട് ക്ഷേത്രമുറ്റത്ത് ചുവട് വച്ചുതുടങ്ങി. നൃത്തസംഘത്തിന് പേരുമിട്ടു, ഓംകാര! 2023 മാർച്ച് 30ന് ഇളമാട് ഭരണിക്കാവ് ഭഗവതി ക്ഷേത്രത്തിൽ അരങ്ങേറ്റം. മൂന്നാം വർഷത്തിലേക്കെത്തവേ ഇരുന്നൂറിലധികം വേദികളാണ് ഈ പെൺകൂട്ടം പിന്നിട്ടത്.
തെക്കൻ കേരളത്തിലും തമിഴ്നാട്ടിലുമാണ് താളച്ചുവടിന് കൂടുതൽ ആരാധകരുള്ളത്. ഉത്സവപ്പറമ്പുകളും സാംസ്കാരിക- രാഷ്ട്രീയ പരിപാടികളുമൊക്കെ കൊഴുപ്പിക്കുന്നതിന് ഓംകാരയെ ഒപ്പം കൂട്ടാൻ തിരക്കാണിപ്പോൾ. അടുക്കളത്തിരക്കിനും പഠനത്തിരക്കിനും ഇടയിൽ കലയ്ക്കുവേണ്ടി നിശ്ചിത സമയം നീക്കിവയ്ക്കുകയാണ് ഓംകാരയിലെ അംഗങ്ങൾ.
വീരനാട്യം കൈകൊട്ടിക്കളിയുടെ വകഭേദമാണ് ഇവർ ഒരുക്കിയത്. പാട്ടിന്റെ താളത്തിനൊത്ത് ചുവടുവച്ച് കൂടുതൽ മികവുള്ളതാക്കി. അഭിനയത്തിനും പ്രാധാന്യം നൽകി. രണ്ട് മണിക്കൂറാണ് ദൈർഘ്യം. ഇരുപതുപേരും ഒരേ നിറമുള്ള സെറ്റുംമുണ്ടും ധരിച്ച് പതിനഞ്ച് മിനിട്ട് നേരം നിറുത്താതെ ചുവട് വയ്ക്കും. വേഗവും പ്രസരിപ്പും ചിരിമുഖവുമാണ് കാഴ്ചക്കാർക്ക് ഹരംപകരുന്നത്. ചാനൽ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.
വീട്ടമ്മമാർ മാത്രമാണ് ആദ്യം ടീമിൽ ഉണ്ടായിരുന്നതെങ്കിലും പ്രൊഫഷണൽ ടീം ആയതോതോടെ 10 വീട്ടമ്മമാരും 10 വിദ്യാർത്ഥിനികളുമായി സംഘത്തിൽ. ആറ് നിറങ്ങളിലുള്ള സെറ്റും മുണ്ടുമാണ് സംഘത്തിനുള്ളത്. പാർട്ടി പരിപാടികളടക്കം ആവശ്യക്കാരുടെ താത്പര്യമറിഞ്ഞുള്ള നിറവസ്ത്രങ്ങൾ ധരിക്കും.
.................................
ആദ്യ 15 മിനിട്ട് ഇടവേളയില്ലാതെ ഭക്തിരസ പ്രധാനമായ ചുവടുകൾ
പിന്നാലെ നാടൻപാട്ടും സിനിമാ ഗാനങ്ങളും ട്രെൻഡ് ആൽബം പാട്ടുകളും കോർത്തിണക്കിയുള്ള പ്രകടനം
ഇടവേളകളിൽ കൊച്ചുകൂട്ടുകാരായ ഹൃദ്യ, ശ്രീദ്യ, താമര എന്നിവരുടെ നൃത്തം
വലതും ചെറുതുമായ കോലുകൾ, റിബൺ, കുടം എന്നിവ പ്രകടനത്തിന് മാറ്റുകൂട്ടുന്നു
ചൂരൽമല ദുരന്തമടക്കം കാലിക പ്രാധാന്യമുള്ള വിഷയങ്ങൾ അഭിനയ പ്രാധാന്യത്തോടെ
20,000 രൂപയാണ് പ്രോഗ്രാമിന് വാങ്ങുന്നത്. ദൂരംകൂടുമ്പോൾ തുകയും കൂടും
പ്രോഗ്രാം ബുക്ക് ചെയ്യുന്നവർ പറയുന്ന പാട്ടുകൾ താളച്ചുവടിന് ഉപയോഗിക്കും. ഭക്തിക്കാണ് പ്രാധാന്യമെങ്കിലും താത്പര്യങ്ങളും നോക്കും
ബാലമിത്ര