ശബരിമലയിലെ താൽക്കാലിക ജീവനക്കാരുടെ പണമിടപാട്; ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു
പത്തനംതിട്ട: ശബരിമല തീർത്ഥാടനകാലത്ത് സന്നിധാനത്ത് നിയോഗിച്ചിരുന്ന എല്ലാ ദിവസവേതനക്കാരുടെയും അക്കൗണ്ട് വിവരങ്ങൾ ദേവസ്വം വിജിലൻസ് പരിശോധിക്കും. കഴിഞ്ഞ ശബരിമല തീർത്ഥാടനകാലത്ത് സന്നിധാനത്ത് നിയോഗിച്ചിരുന്ന ദിവസവേതനക്കാർ പലതവണയായി വലിയ തുകകൾ വീട്ടിലേയ്‌ക്ക് അയച്ചെന്ന സംശയത്തെ തുടർന്നാണ് നടപടി. തീർത്ഥാടനകാലം കഴിഞ്ഞ് അക്കൗണ്ടിലേക്ക് നേരിട്ടാണ് ദേവസ്വം ബോർഡ് ദിവസവേതനക്കാർക്കുള്ള പണമയക്കുന്നത്. അതിനുമുൻപായി വലിയ തുകകൾ അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ടെങ്കിൽ അവയുടെ ഉറവിടത്തെക്കുറിച്ച് ദേവസ്വം വിജിലൻസ് അന്വേഷിക്കും.
ശബരിമല തീർത്ഥാടനകാലത്ത് ദിവസവേതനാടിസ്ഥാനത്തിൽ ധാരാളം താൽക്കാലിക ജീവനക്കാരെ പൊലീസ് വെരിഫിക്കേഷൻ നടത്തി നിയമിക്കാറുണ്ട്. ഇവിടെ പ്രവർത്തിക്കുന്ന പോസ്‌റ്റ് ഓഫീസ് വഴി ദിവസവേതനക്കാർ വലിയ തുക വീട്ടിലേക്കും സുഹൃത്തുക്കൾക്കും അയച്ചിട്ടുണ്ടെന്ന് ശബരിമല വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. ജീവനക്കാർ കൊണ്ടുവരുന്ന പണത്തിൽ ധാരാളമായി ഭസ്മം കലർന്നിരുന്നതിൽ സംശയം തോന്നിയ ഉദ്യോഗസ്ഥരാണ് ദേവസ്വം വിജിലൻസിനെ വിവരം അറിയിച്ചത്. ഇതിനിടയിൽ ചില താൽക്കാലിക ജീവനക്കാരുടെ കൈയിൽ നിന്നും അനധികൃതമായി സമ്പാദിച്ച പണം ദേവസ്വം വിജിലൻസ് പിടികൂടിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് താൽക്കാലിക ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നത്.