പരാതി നൽകി തായ്‌വാൻ കലാകാരി * ബിനാലെയ്ക്കിടെ ലൈംഗികാതിക്രമം
നവി മുംബൈ സ്വദേശിക്കെതിരെ കേസ്
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയ തായ്‌വാൻ കലാകാരി ലൈംഗികാതിക്രമത്തിന് ഇരയായി. യുവതിയുടെ പരാതിയിൽ നവി മുംബൈ സ്വദേശിയായ സുമിത് കട്ടാരെയ്‌ക്കെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. കമ്മിഷണർക്ക് ഇമെയിലായി ലഭിച്ച പരാതിയിലാണ് നടപടി. സുമിത്ത് ബിനാലെ കാണാൻ എത്തിയതാണെന്നാണ് വിവരം. ബിനാലെയുടെ ഭാഗമാണോയെന്നതും അന്വേഷിക്കുന്നുണ്ട്.
ജനുവരിയിലാണ് കൊച്ചിയിലെത്തിയ സംഗീതജ്ഞ കൂടിയായ തായ്‌വാൻകാരി വിവിധ വേദികളിൽ പരിപാടികൾ അവതരിപ്പിച്ചത്. 18ന് രാവിലെ ബിനാലെയുടെ പ്രധാന വേദികളിൽ ഒന്നായ പെപ്പർ ഹൗസിന് മുന്നിൽവച്ചാണ് സുമിത് പരിചയപ്പെടുന്നത്. രാത്രി മദ്യപിക്കാൻ ക്ഷണിച്ചെങ്കിലും കലാകാരി പോയില്ല. പിറ്റേന്ന് ഇയാൾ വീണ്ടുമെത്തി കായൽ യാത്രയ്ക്കായി ക്ഷണിച്ചു. ഉച്ചയ്ക്ക് ശേഷം ഇരുവരും ഉല്ലാസബോട്ടായ ലേക്ക് ബേ ക്രൂയിസിൽ കയറി. കായൽ കാഴ്ചകൾ കണ്ടിരിക്കെ സുമിത് കലാകാരിയെ ചേർത്തുപിടിച്ചു. എതിർത്തെങ്കിലും വിട്ടില്ല. തിരിച്ചെത്തുംവരെ ലൈംഗികോദ്ദേശത്തോടെ ശരീരത്തിൽ പലവട്ടം സ്പർശിച്ചു. അഞ്ചുമണിയോടെ താമസസ്ഥലത്തേക്ക് മടങ്ങവേ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി. ഈ യാത്രയിലും സുമിത് മോശമായി പെരുമാറി. ചുംബിക്കാനും ശ്രമിച്ചു. ഭയംകൊണ്ടാണ് ആരോടും പറയാതിരുന്നതെന്ന് പരാതിയിൽ പറയുന്നു.
പിറ്റേന്ന് നാട്ടിലേക്ക് തിരിച്ച കാലാകാരി, തായ്‌വാനിൽ എത്തിയശേഷമാണ് പരാതി നൽകിയത്. സുമിത്തിന്റെ ഫോൺനമ്പറും മറ്റ് തെളിവുകളുമെല്ലാം പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. ബിനാലെയുടെ ഭാഗമായെത്തിയ കലാകാരിയുടെ പരാതിയായതിനാൽ ഉടനടി കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് കമ്മിഷണർ നിർദ്ദേശം നൽകുകയായിരുന്നു. സുമിത് കൊച്ചി വിട്ടതായാണ് വിവരം. ഇയാളെ നോട്ടീസ് നൽകി വിളിപ്പിച്ചേക്കും. അന്വേഷണം പൊലീസിന് വെല്ലുവിളിയാണ്.
വിദേശത്തുള്ള യുവതിയുടെ മൊഴി രേഖപ്പെടുത്തുകയാണ് ആദ്യ കടമ്പ. ഇത് ഓൺലൈനായി ചെയ്യാനാണ് സാദ്ധ്യത. രഹസ്യമൊഴി രേഖപ്പെടുത്തേണ്ടതിനാൽ കലാകാരിയോട് കൊച്ചിയിലെത്താൻ ആവശ്യപ്പെടാനും സാദ്ധ്യതയുണ്ട്. വിനോദസഞ്ചാര ബോട്ടിലെ സി.സി.ടിവി ദൃശ്യങ്ങളും കേസിൽ നിർണായകമാണ്. ഇവയും പൊലീസ് ശേഖരിച്ചേക്കും.