റബർ വിപണിയിൽ ആവേശ കാലം
വില കിലോയ്ക്ക് 210 രൂപയിലേക്ക്
കോട്ടയം: ഏറെക്കാലത്തിനു ശേഷം റബർ വില സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയായ 200 രൂപയും കവിഞ്ഞ് 210രൂപയിലേക്ക് കുതിച്ചു. റബർ ബോർഡ് വില 207രൂപയാണെങ്കിലും ലഭ്യത കുറഞ്ഞതോടെ വ്യവസായികൾ 210 രൂപയ്‌ക്ക് വരെ വാങ്ങി. ഇതിനിടെ ബാങ്കോക്ക് വില 196 രൂപയിലേക്ക് താഴ്ന്നു. അന്താരാഷ്ട്ര വില മറികടന്ന് ആഭ്യന്തര വില ഉയരുന്നതിൽ കർഷകർ സന്തോഷത്തിലാണ്. എന്നാൽ കടുത്ത വേനലിൽ ടാപ്പിംഗ് നിലച്ചതിനാൽ വില വർദ്ധനയുടെ നേട്ടം കർഷകർക്ക് ലഭിക്കുന്നില്ല.
തായ്ലൻഡിലും വിയറ്റ്നാമിലും ഉത്പാദനം കുറയുന്നതിനാൽ റബർ ക്ഷാമം രൂക്ഷമായേക്കും. ഈ സാഹചര്യം മറികടക്കാൻ ടയർ ലോബി ആഭ്യന്തര വില ഇടിക്കാൻ ശ്രമിക്കുകയാണ്. ക്രംബ് റബറിന്റെ ഇറക്കുമതി കൂട്ടിയും വാങ്ങൽ വൈകിച്ചും വിലയിടിക്കാനാണ് നീക്കം.
##################
കാലാവസ്ഥാ വ്യതിയാനം കുരുമുളകിന് പ്രതിസന്ധി
വേനൽ ചൂടും രാത്രിയിലെ മഞ്ഞുവീഴ്ചയും കുരുമുളക് ഉത്പാദനത്തെ ബാധിച്ചതോടെ കർഷകർ പ്രതിസന്ധിയിലേക്ക്. മുളക് കൊഴിയുന്നതും ഉണക്കാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്ത് പച്ചക്കുരുമുളക് കൂടുതലായി വിൽക്കാനാണ് കർഷകർക്ക് താത്പര്യം. കഴിഞ്ഞ വാരം കിലോക്ക് 300 രൂപ വരെ പച്ചക്കുരുമുളക് വില ഉയർന്നു. ഉത്തരേന്ത്യൻ ആവശ്യമേറുന്നതിനാൽ വില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ .
കയറ്റുമതി നിരക്ക് (ടണ്ണിന്)
ഇന്ത്യ - 7900 ഡോളർ
വിയറ്റ്നാം -6900 ഡോളർ
വിയറ്റ്നാം -6700 ഡോളർ
ബ്രസീൽ -6300 ഡോളർ
ശ്രീലങ്ക-7100 ഡോളർ
ഇന്തോനേഷ്യ- 7500 ഡോളർ