പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ശിവേലിക്കെത്തിച്ച ആനയിടഞ്ഞു, പാപ്പാന് പരിക്ക്
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിൽ ശീവേലിക്ക് തിടമ്പേറ്റാൻ എത്തിയ ആനയിടഞ്ഞു. കോട്ടയത്ത് നിന്ന് എത്തിച്ച് ഏതാനും ദിവസമായി ക്ഷേത്രത്തിൽ ശീവേലിക്ക് എഴുന്നള്ളിക്കുന്ന ചാമപ്പുഴ ഉണ്ണിക്കൃഷ്ണനാണ് ഇടഞ്ഞത്. ആനയുടെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ രണ്ടാം പാപ്പാനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നര മണിക്കൂറിന് ശേഷമാണ് തളച്ചത്.
രാത്രി എട്ടോടെ ആയിരുന്നു സംഭവം. അത്താഴ ശീവേലിക്ക് തിടമ്പേറ്റാൻ ഗോപുരവാതിൽ വഴി ക്ഷേത്ര നടയിലേക്ക് കൊണ്ടുവരുന്നതിനിടെ ശ്രീകോവിലിന് മുന്നിൽ വച്ചാണ് ആന ഇടഞ്ഞത്. ആനപ്പുറത്തിരുന്ന രണ്ടാം പാപ്പാൻ രമേശനെ കുടഞ്ഞ് താഴേക്ക് ഇട്ടു. തുടർന്ന് ക്ഷേത്രവളപ്പിൽ ഓടിനടന്ന കൊമ്പൻ ഒടുവിൽ സ്റ്റേജിന് സമീപം നിലയുറപ്പിച്ചു. ആരെയും സമീപത്തേക്ക് അടുക്കാൻ അനുവദിച്ചില്ല. ഇതിനിടെ ക്ഷേത്രവളപ്പിലെ പൈപ്പുകളുൾപ്പെടെ നശിപ്പിച്ചു. ആനയിടഞ്ഞതിനെ തുടർന്ന് ഭക്തജനങ്ങളെ സുരക്ഷിതമായി പുറത്തിറക്കി ക്ഷേത്രഗോപുരങ്ങൾ അടച്ചു.
പള്ളുരുത്തി അഴകിയകാവ് ക്ഷേത്രത്തിൽ നിലയുറപ്പിച്ചിരുന്ന എലിഫെന്റ് സ്ക്വാഡ് അംഗങ്ങൾ രാത്രി 9.30 ഓടെ പൂർണത്രയീശ ക്ഷേത്രത്തിലെത്തിയാണ് ആനയെ തളച്ചത്. ക്ഷേത്രത്തിൽ സ്ഥിരമായി ശീവേലിക്ക് എഴുന്നള്ളിക്കുന്ന ദേവസ്വം കൊമ്പൻ രവിപുരം ഗോവിന്ദനെ മദപ്പാടിനെ തുടർന്ന് ചികിത്സയ്ക്ക് കൊണ്ടു പോയതിനാലാണ് പകരം ആനയെ എത്തിച്ചത്.