ക്യാൻസർ സെന്റർ: ഓർമ്മയിൽ നാല് പ്രമുഖർ
കൊച്ചി: മദ്ധ്യകേരളത്തിലെ സാധാരണക്കാരായ രോഗികൾക്ക് ആശ്രയമായി കൊച്ചി ക്യാൻസർ റിസർച്ച് സെന്റർ പുതിയ മന്ദിരത്തിൽ ഇന്ന് പ്രവർത്തനം ആരംഭിക്കുമ്പോൾ അത് നാലു പേർക്കുള്ള പ്രണാമം അർപ്പിക്കലുമാണ്. കൊച്ചിക്ക് ക്യാൻസർ സെന്ററെന്ന ആശയം മുന്നോട്ടുവച്ച ജസ്റ്റിസ് വി.ആർ.കൃഷ്‌ണയ്യർ, സെന്റർ സഫലമാകാൻ നിരന്തരം പോരാടിയ പ്രൊഫ.എം.കെ.സാനു, ഡോ.എൻ.കെ.സനിൽകുമാർ, കെ.ആർ.വിശ്വംഭരൻ. കൊച്ചിയിൽ ക്യാൻസർ ചികിത്സയ്ക്ക് കേന്ദ്രം വേണമെന്ന ആവശ്യം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഉന്നയിച്ചത് ജസ്റ്റിസ് വി.ആർ.കൃഷ്‌ണയ്യരുടെ നേതൃത്വത്തിലാണ്. പ്രൊഫ.എം.കെ.സാനുവും ഒപ്പം നിന്നു. കൊച്ചിയിലെ ജനകീയ ഡോക്‌ടറായിരുന്ന കെ.എൻ.സനിൽകുമാറാണ് വിഷയം ഇരുവരുടെയും ശ്രദ്ധയിൽപ്പെടുത്തിയത്. ജസ്‌റ്റിസ് കൃഷ്‌ണയ്യരുടെ നിർദ്ദേശം സ്വീകരിച്ചാണ് ഉമ്മൻചാണ്ടി സർക്കാർ കളമശേരിയിലെ സർക്കാർ മെഡിക്കൽ കോളേജ് കെട്ടിടത്തിൽ ക്യാൻസർ സെന്ററിന് തുടക്കം കുറിച്ചത്.
കൃഷ്‌ണയ്യരുടെ നിര്യാണത്തിന് ശേഷം പ്രൊഫ.എം.കെ.സാനു അധികൃതർ നേതൃസ്ഥാനം ഏറ്റെടുത്തു. ജസ്‌റ്റിസ് വി.ആർ.കൃഷ്‌ണയ്യർ മൂവ്മെന്റ് എന്ന പേരിൽ പ്രവർത്തനം തുടർന്നപ്പോൾ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ ഒപ്പംനിന്നു. അക്കാലത്ത് എം.പിയായിരുന്ന നിലവിലെ വ്യവസായമന്ത്രി പി. രാജീവ് ഉൾപ്പെടെ ജനപ്രതിനിധികളും മൂവ്മെന്റിന്റെ ഭാഗമായിരുന്നു. 'ക്യാൻസർ സെന്റർ ഫോർ കൊച്ചി' എന്ന പ്രചാരണം ആരംഭിച്ച വി.ആർ കൃഷ്ണയ്യർ, എം.കെ.സാനു, കെ.ആർ വിശ്വംഭരൻ, ഡോ. എൻ.കെ.സനിൽകുമാർ എന്നിവരുടെ സ്വപ്നമാണ് ഇന്ന് സഫലമാകുന്നത്.
മറക്കാനാകില്ല ഡോ. സനിൽകുമാറിനെ
ക്യാൻസർ സെന്ററെന്ന ആശയം ഉന്നയിക്കുകയും സഫലമാക്കാനും നിരന്തരം പോരാടിയ വ്യക്തിയാണ് ഡോ. എൻ.കെ. സനിൽകുമാർ. പത്തനംതിട്ട ജില്ലയിലെ കാരംവേലി സ്വദേശി. പിതാവ് കരുണാകരനും അമ്മ സരസമ്മയും ഏറ്റവുമടുത്ത ബന്ധുക്കളും ക്യാൻസർ ബാധിച്ച് മരിച്ചതോടെ ആരംഭിച്ചതാണ് ക്യാൻസറിനെതിരായ അദ്ദേഹത്തിന്റെ പോരാട്ടം.
തിരുവനന്തപുരത്തെ റീജണൽ ക്യാൻസർ സെന്ററും കണ്ണൂരിലെ മലബാർ ക്യാൻസർ സെന്ററുമായിരുന്നു അക്കാലത്ത് ആശ്രയം. മദ്ധ്യകേരളത്തിൽ ആർ.സി.സി മാതൃകയിൽ ചികിത്സാകേന്ദ്രം സ്ഥാപിക്കണമെന്ന ആശയം ഡോ. സനിൽകുമാറിന്റേതായിരുന്നു. കൃഷ്ണയ്യരുടെ മരണശേഷം പി. രാജീവ്, കെ.ആർ. വിശ്വംഭരൻ തുടങ്ങിയ പ്രമുഖരുടെ പിന്തുണയോടെ കൃഷ്ണയ്യർ മൂവ്‌മെന്റ് ക്യാൻസർ സെന്ററിനും മെഡിക്കൽ കോളേജ് വികസനത്തിനും വേണ്ടി നടത്തിയ ഇടപെടലുകളുടെ ശക്തി ഡോ. സനിൽകുമാറായിരുന്നു. ഏഴുലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ക്യാൻസർ സെന്റർ കെട്ടിടം പൂർത്തിയാകുന്ന വേളയിലാണ് 2024 ജൂലായ് 13ന് ഡോ.സനിൽകുമാർ വിടവാങ്ങിയത്.