സ്വർണ്ണക്കൊള്ള യു.ഡി.എഫിനെ തിരിഞ്ഞുകൊത്തുന്നു: ബിനോയ്

Monday 09 February 2026 12:00 AM IST

ആലപ്പുഴ: എൽ.ഡി.എഫിനെതിരെ ആയുധമാക്കാനുദ്ദേശിച്ച ശബരിമല സ്വർണക്കൊള്ള ഇപ്പോൾ യു.ഡി.എഫിനെ തിരിഞ്ഞു കൊത്തുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എൽ.ഡി.എഫ് ജനകീയ മുന്നേറ്റ യാത്ര പര്യടനത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തിൽ ഏറ്റവും ഒടുവിൽ പൊന്തിയത് അടൂർ പ്രകാശിന്റെ പേരല്ലേ. അന്വേഷണം മുന്നോട്ട് പോകുമ്പോൾ ഏതൊക്കെ യു.ഡി.എഫ് നേതാക്കൾ കുടുങ്ങുമെന്ന് കണ്ടറിയണം. ഇടതുമുന്നണിയുമായി ബന്ധമുള്ള ആരെങ്കിലും ഒരു തരി പൊന്ന് കട്ടെന്ന് തെളിഞ്ഞാൽ അവരെ സംരക്ഷിക്കില്ല. ഉപ്പു തിന്നവർ വെള്ളം കുടിക്കും.. പോറ്റിയുമൊന്നിച്ചുള്ള യു.ഡി.എഫ് നേതാക്കളുടെ ഫോട്ടോ കുത്തിപ്പൊക്കിയതാരാണെന്ന് വി.ഡി സതീശൻ വ്യക്തമാക്കട്ടെ. ഇക്കാര്യത്തിൽ വെപ്രാളം കാട്ടേണ്ട. വിശ്വാസികളെ ഇടതുപക്ഷം ചേർത്തുപിടിക്കും. വർഗീയ കക്ഷികളോട് സന്ധിയില്ല.

ഇടതുമുന്നണി ജാഥയ്ക്ക് നാടാകെ വൻ പിന്തുണയാണുള്ളത്.ജനത്തിന്റെ പ്രതീക്ഷ എൽ.ഡി.എഫി ൽ മാത്രമാണ്.ഭരണത്തുടർച്ച നാട് ആഗ്രഹിക്കുന്നു. പതിനായിരങ്ങൾ അണി ചേരുന്ന ജാഥയുടെ പിന്നിൽ കനഗോലുമാരോ,പ്രചാരണ വിദഗ്ദ്ധന്മാരോ ഇല്ല. പി.ആർ തന്ത്രങ്ങളില്ല, ആശ്രയിക്കുന്നത് ജനങ്ങളെയാണ്.മറ്റൊരു ജാഥയും വിഷയവും എൽ.ഡി.എഫിനെ ബാധിക്കില്ല. യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധമാറ്റാൻ യു.ഡി.എഫും,ബി.ജെ.പിയും ഒന്നിച്ചു നിൽക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

നെൽവില

കുറയ്ക്കില്ല:

നെല്ലിന്റെ പ്രോത്സാഹന ബോണസിൽ കേന്ദ്ര തീരുമാനത്തെ തള്ളിക്കളയുന്നതായി മന്ത്രി പി. പ്രസാദ് പറഞ്ഞു.താങ്ങു വില കൂടാതെ കൂടുതൽ ആനുകൂല്യം നൽകുന്നത് പുന:പരിശോധിക്കണമെന്നാണ് കേന്ദ്രം ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ പറയുന്നത്.കേന്ദ്ര വാദം അംഗീകരിക്കാനാകില്ല. നെല്ലിന് ഏറ്റവും കൂടുതൽ സംഭരണ വില നൽകുന്നത് കേരളമാണ്.. വില കുറയ്ക്കാൻ പറ്റില്ലെന്നറിയിച്ച് കേന്ദ്രത്തിന് കത്തയച്ചു..