വിട്ടുപോയ സുന്നി സംഘടനകൾ തിരിച്ചു വരണം: ജിഫ്രി തങ്ങൾ
കുണിയ(കാസർകോട്): സമസ്തയിൽ നിന്ന് വിവിധ കാലഘട്ടങ്ങളിലായി വിട്ടു പോയ സുന്നി സംഘടനകളെല്ലാം മാതൃസംഘടനയിലേക്ക് മടങ്ങി വരണമെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. താൽക്കാലികമായി വിട്ടുനിന്നവരും വിട്ടുനിറുത്തപ്പെട്ടവരും ആവശ്യമായ നിലയിൽ സംഘടനയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ തീർക്കാൻ മുന്നോട്ടു വരണം. വിട്ടുവീഴ്ചയ്ക്ക് സമസ്ത തയ്യാറാകണം. കുണിയയിൽ നാലാം തീയ്യതി ചേർന്ന മുശാവറ ഐക്യ തീരുമാനമെടുത്തതായും സമസ്ത അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
സമസ്തയുടെ മക്കളാണ് ഇവിടെ ഒത്തുകൂടിയ ലക്ഷങ്ങൾ. സമസ്ത വലിയ സംഘടനയാണ്. സമസ്ത വിളിച്ചിട്ടാണ് ഇവർ വന്നത്. സമസ്ത പോകണ്ടെന്ന് പറഞ്ഞാൽ പോകാത്തവരാണ് ഈ സമൂഹം. വരേണ്ടെന്ന് പറഞ്ഞാൽ വരില്ല. സമൂഹത്തിലെ എല്ലാ വിഷയങ്ങളിലും വ്യക്തമായ ധാരണ തങ്ങൾക്കുണ്ട്. ഈ സമൂഹം വഴിതെറ്റിപ്പോകാതിരിക്കാൻ സിംഹം കുഞ്ഞുങ്ങൾക്ക് പാറാവ് നിൽക്കുന്നത് പോലെ സമസ്ത സംരക്ഷിക്കും. ഈ സമൂഹത്തിന് ഇവിടെ ഭയം കൂടാതെ ജീവിക്കാൻ സുരക്ഷ ഒരുക്കണം. മതസൗഹാർദ്ദത്തിനും മതേരത്വവും, സാഹോദര്യവും നിലനിറുത്താനും നമ്മൾ പ്രവർത്തിക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.