ശബരിമല കട്ടിളപ്പാളി:വി.എസ്.എസ്.സിക്കും അവ്യക്തത; വീണ്ടും സാമ്പിളെടുക്കും

Monday 09 February 2026 12:37 AM IST

തിരുവനന്തപുരം: ശബരിമലയിൽ സ്വർണക്കവർച്ച ചെയ്ത കട്ടിളപ്പാളിയുടെ കാലപ്പഴക്കം സംബന്ധിച്ച്

വി.എസ്.എസ്.സിയുടെ റിപ്പോർട്ടിലും അവ്യക്തത. സ്വർണം പൊതിഞ്ഞ ചെമ്പു പാളികൾ മൊത്തത്തിൽ കടത്തി പുതിയ പാളികൾ സ്ഥാപിച്ചതാണോ എന്നതിലാണ് ആശയക്കുഴപ്പം. കൃത്യമായ ഉത്തരം വി.എസ്.എസ്.സിയുടെ റിപ്പോർട്ടിലുമില്ല.

1998ൽ മെർക്കുറി ഉപയോഗിച്ചാണ് യുബി ഗ്രൂപ്പ് ശബരിമല ശ്രീകോവിലിലെ കട്ടിളപ്പടി സ്വർണം പൊതിഞ്ഞത്. എന്നാൽ, ചില പാളികളിൽ മാത്രം മെർക്കുറിയുടെ അംശം തീരെ കാണുന്നില്ലെന്നാണ് പരിശോധനാ റിപ്പോർട്ട്. സാമ്പിൾ മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും. മാസപൂജയ്ക്കായി അടുത്ത ആഴ്ച നട തുറന്നശേഷം സാമ്പിൾ ശേഖരിക്കാനാണ് തീരുമാനം. നഷ്ടമായ സ്വർണത്തിന്റെ ഏകദേശ കണക്കും തുടർ പരിശോധനയുടെ ആവശ്യവും അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയെ അറിയിക്കും.

പഴയ വാതിലിന്റെ സാമ്പിൾ ഉൾപ്പെടെ പരിശോധിക്കുകയും ശാസ്ത്രജ്ഞരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.

ചില പാളികളുടെ കാലപ്പഴക്കത്തിൽ ശാസ്ത്രജ്ഞർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. വിചാരണയിൽ തിരിച്ചടിയാകാതിരിക്കാനാണ് വീണ്ടും പരിശോധന നടത്താൻ തീരുമാനിച്ചത്.