ചൂടിനൊപ്പം രോഗങ്ങളും, വേനലിൽ വേണം ജാഗ്രത
കൊല്ലം: പകൽച്ചൂടിന്റെ കാഠിന്യം ഫെബ്രുവരി ആദ്യവാരം തന്നെ വർദ്ധിച്ചതോടെ ജില്ലയിൽ കടുത്ത ആരോഗ്യപ്രശ്നങ്ങളും തലപൊക്കി. പുലർകാല മഞ്ഞും പകലത്തെ കടുത്തചൂടും കലർന്ന കാലാവസ്ഥ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രോഗബാധിതരാക്കുന്നുണ്ട്. ഇതിൽ പ്രാധാനമാണ് ചൂട് കുരു പോലെയുള്ള ത്വക്ക് രോഗങ്ങൾ.
ശരീരത്തിലെ ചിലഭാഗങ്ങളിൽ വിയർപ്പ് ഗ്രന്ഥികൾ അടയുകയും വിയർപ്പ് പുറത്ത് പോകാതിരിക്കുകയും ചെയ്യുമ്പോഴാണ് ചൂടു കുരു ഉണ്ടാകുന്നത്. തുടർന്ന് ചൊറിച്ചിലും വേദനയും കൂടി ഇൻഫക്ഷനാവും. അതോടൊപ്പം സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കിടയിൽ ചിക്കൻപോക്സ്, ചെങ്കണ്ണ് എന്നിവ വേഗത്തിൽ പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല വൈറൽ പനിക്ക് പുറമേ മഞ്ഞപ്പിത്തം പോലെയുള്ള രോഗങ്ങളും ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വരുംനാളുകളിൽ സൂര്യാഘാതവും സൂര്യതാപവും ഉണ്ടാക്കാനുള്ള സാദ്ധ്യതയും ഏറെ.
വെള്ളം കുടിക്കുക, ധാരാളം
ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം, സംഭാരം എന്നിവ കുടിക്കണം. രാവിലെ 11 മുതൽ വൈകിട്ട് 3 വരെ സൂര്യപ്രകാശം അധികം ഏൽക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കണം.
ജാഗ്രത നിർദ്ദേശങ്ങൾ
അയഞ്ഞ, കട്ടികുറഞ്ഞ കോട്ടൺ വസ്ത്രങ്ങളാണ് ഉത്തമം
ചൂടുകുരു ഉള്ള സ്ഥലങ്ങളിൽ ചൊറിയാതിരിക്കുക
ചൊറിയുമ്പോൾ അണുക്കൾ സ്‌കിന്നിന്റെ അടുത്ത ലെയറിലേക്കും വ്യാപിക്കും
വീര്യം കൂടിയ സോപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കുക
ചൂടുകുരു ഭാഗത്ത് ഐസ് പായ്ക്കോ, തണുത്ത വെള്ളത്തിൽ മുക്കിയ തുണിയോ ഉപയോഗിച്ച് തുടയ്ക്കുക
സിന്തറ്റിക് വസ്ത്രങ്ങൾ പരമാവധി ഒഴിവാക്കുക
ഫാർമസികളിൽ നിന്ന് തോന്നിയപടി മരുന്ന് വാങ്ങി പുരട്ടരുത്
ചർമരോഗ വിദഗ്ദ്ധനെ കണ്ടു ചികിത്സ തേടണം