ശബരിമല കൊള്ള : ദിവസവേതനക്കാരും കടത്തി ലക്ഷങ്ങൾ

Monday 09 February 2026 1:08 AM IST

ശബരിമല/തിരുവനന്തപുരം: ശബരിമലയിൽ നിന്നു ശാന്തിക്കാർ ഉൾപ്പെടെയുള്ള ദിവസ വേതനക്കാർ ലക്ഷക്കണക്കിന് രൂപ സന്നിധാനത്തെ ബാങ്ക് വഴിയും പോസ്റ്റ് ഓഫീസ് വഴിയും ബന്ധുക്കളുടെ പേർക്ക് അയച്ചതായി കണ്ടെത്തി.

ആഴ്ചതോറും പതിനായിരം രൂപ മുതൽ അൻപതിനായിരം രൂപ വരെ അയച്ചുകൊണ്ടിരുന്നു. നൂറിലധികംപേർ പണം അയച്ചെന്നാണ് കണ്ടെത്തൽ.

ശബരിമലയിലെ വെട്ടിപ്പുകൾ വിവാദമായ പശ്ചാത്തലത്തിൽ, സന്നിധാനത്തെ ബാങ്കിൽ നിന്നും പോസ്റ്റ് ഓഫീസിൽ നിന്നും ദേവസ്വം വിജിലൻസിനെ അറിയിക്കുകയായിരുന്നു.മകരവിളക്ക് കാലത്താണ് അന്വേഷണം ആരംഭിച്ചത്. ചില ദേവസ്വം ജീവനക്കാരും ഇത്തരത്തിൽ പണമയച്ചു.

എല്ലാ ദിവസവേതനക്കാരുടെയും മുഴുവൻ അക്കൗണ്ടും ദേവസ്വം വിജലൻസ് പരിശോധിച്ചു തുടങ്ങി. സമഗ്രമായ പരിശോധനയ്ക്ക് ശേഷം ദേവസ്വം ബോർഡിനും ഹൈക്കോടതിക്കും റിപ്പോർട്ട് നൽകും. താത്കാലിക ജീവനക്കാരാേട് രേഖകളുമായി തിരുവനന്തപുരത്തെ ദേവസ്വം വിജിലൻസ് ഓഫീസിൽ നേരിട്ട് ഹാജരാകാൻ മൊബൈൽ ഫോണിലൂടെ നിർദേശിച്ചെങ്കിലും ആരും ഹാജരായില്ലെന്നാണ് സൂചന.

650 രൂപയാണ് ദിവസവേതനം. മണ്ഡലകാലത്ത് 42 ദിവസവും മകരവിളക്ക് കാലത്ത് 22 ദിവസവും ഉൾപ്പടെ 64 ദിവസമാണ് സേവനകാലം.

മൊത്തം വേതനം നാല്പത്തിരണ്ടായിരത്തോളം മാത്രമാണ്. അഡ്വാൻസ് രണ്ടായിരം കിഴിച്ച് തീർത്ഥാടനകാലം കഴിയുമ്പോൾ അക്കൗണ്ടിലേക്കാണ് കൈമാറുന്നത്. അതിനാൽ ഇതു വേതനമെന്ന് അവകാശപ്പെടാൻ കഴിയില്ല.

ചിലർ ദിവസവേതനക്കാരായി എല്ലാ തീർത്ഥാടന കാലത്തും എത്താറുണ്ട് . ഇവർക്ക് ബോർഡിന്റെ സ്ഥിരം ജീവനക്കാരേക്കാൾ സ്വാധീനം ശബരിമലയിലുണ്ട്. ഇവരുടെ മുൻവർഷങ്ങളിലെ ബാങ്ക് ഇടപാടുകളും പരിശോധിക്കും. പൂജകളിലും വഴിപാട് ബുക്കിംഗുകളിലും ഇടനിലക്കാരായി പ്രവർത്തിക്കുന്നുവെന്നാണ് സംശയം.

നെയ്യഭിഷേകത്തിന് ജീവനക്കാർ ഇടനില നിൽക്കുന്നതായി സംസ്ഥാന വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിൽ മേൽശാന്തിയുടേയും തന്ത്രിയുടേയും സഹായികൾ പ്രധാന കണ്ണികളായി പ്രവർത്തിക്കുന്നു. മിക്ക താത്കാലിക ജീവനക്കാരും ദേവസ്വം വിലക്ക് ലംഘിച്ച് ഹോട്ടലുകളിലും വിരികളിലും മറ്റ് സ്ഥാപനങ്ങളിലും അധികസമയം ജോലിക്ക് പോകാറുണ്ട്. ഇങ്ങനെ ജോലിചെയ്താലും ലക്ഷങ്ങൾ അയയ്ക്കാൻ കഴിയില്ലെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ.

സഹായികളായ ശാന്തിക്കാരും കുടുങ്ങും

 മേൽശാന്തിയുടെയും തന്ത്രിയുടേയും സഹായികളായി വന്ന ശാന്തിക്കാരെക്കുറിച്ചും ദേവസ്വം വിജിലൻസ് അന്വേഷിക്കുന്നുണ്ട്. ഇവരെ ശബരിമലയിലേക്ക് കൊണ്ടുവരുന്നത് മേൽശാന്തിയും തന്ത്രിയുമാണ്. ഇതിൽ ദേവസ്വം ബോർഡിന് നിയന്ത്രണമില്ല. ഇതിനു പുറമെയാണ് ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തി താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത്.

 അപ്പം, അരവണ വിതരണത്തിനും ക്ഷേത്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുമാണ് താത്കാലികക്കാരെ നിയോഗിക്കുന്നത്. സോപാനവും മാളികപ്പുറം തിരുമുറ്റവും വൃത്തിയാക്കുന്നതും ഉണ്ണിയപ്പം പാക്കിംഗും ഇവരുടെ ജോലിയാണ്.

 വിജിലൻസ് റിപ്പോർട്ട് പരിശോധിച്ചശേഷം ദേവസ്വം ബോർഡ് കൂടുതൽ നടപടികളിലേക്ക് കടക്കും

വിജിലൻസ് റിപ്പോർട്ട് ശബരിമല സ്‌പെഷ്യൽ കമ്മിഷണറും ആവശ്യപ്പെട്ടു.