ആന്തരിക വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം: സ്വാമി സാന്ദ്രാനന്ദ

Monday 09 February 2026 12:33 AM IST

അരുവിപ്പുറം: അറിവിന്റെ അടിസ്ഥാനത്തിൽ നമുക്ക് ഭൗതിക വിദ്യാഭ്യാസം ലഭിച്ചെങ്കിലും വേണ്ടത്ര ആന്തരിക വിദ്യാഭ്യാസം നേടാനായിട്ടില്ലെന്ന് അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ. ആന്തരിക വ്യതിചനലനങ്ങൾ മാറ്റാൻ സാധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അരുവിപ്പുറം പ്രതിഷ്ഠയുടെ 138ാമത് വാർഷികത്തോടും മഹാശിവരാത്രി ആഘോഷങ്ങളോടുമനുബന്ധിച്ച് കേരളകൗമുദി സംഘടിപ്പിച്ച 'അരുവിപ്പുറത്തെ അറിവിന്റെ കൗമുദി 'സംവാദസദസ്സിൽ സ്വാഗത പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ തമ്മിലടിപ്പിച്ച് ചിലർ ഉപജീവനം നടത്തിയിരുന്ന കാലത്താണ് ശ്രീനാരായണ ഗുരുദേവൻ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്.ജാതിഭേദം , മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമെന്ന ഗുരുവചനം ആ കാലഘട്ടത്തിലെ വലിയ സന്ദേശമായിരുന്നു. അരുവിപ്പുറം പ്രതിഷ്ഠയോടൊപ്പം, അവിടെ ഒരു സംസ്കൃത വിദ്യാലയവും ഗുരുദേവൻ സ്ഥാപിച്ചു. വിദ്യ കൊണ്ടു പ്രബുദ്ധരാവണമെന്ന ദർശനം പ്രായോഗികമാക്കുകയായിരുന്നു ഗുരു. മാനസിക വികാസം വിദ്യയിലൂടെയേ സാദ്ധ്യമാവു എന്ന തിരിച്ചറിവിലാണ് ഗുരുദേവൻ വിദ്യാലയം തുടങ്ങിയത്. കേരളത്തിൻ്റെ നവോത്ഥാനത്തിന് അരുവിപ്പുറം പ്രതിഷ്ഠ പോലെ, കേരളകൗമുദിയുടെ സംഭാവനയും ഏറെ വിലപ്പെട്ടതാണെന്നും സ്വാമി സാന്ദ്രാനന്ദ വ്യക്തമാക്കി.