കൊച്ചിൻ ക്യാൻസർ സെന്റർ കെട്ടിടം ഉദ്ഘാടനം ഇന്ന്
കൊച്ചി: മദ്ധ്യകേരളത്തിലെ രോഗികൾക്ക് ആശ്രയമായ കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. വൈകിട്ട് മൂന്നിന് ചേരുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. വ്യവസായ മന്ത്രി പി. രാജീവ് ആമുഖപ്രഭാഷണം നടത്തും.
ഉപകരണങ്ങൾക്കുൾപ്പെടെ 449 കോടി രൂപ ചെലവഴിച്ചാണ് കളമശേരിയിൽ ഗവ. മെഡിക്കൽ കോളേജിന് സമീപം കെട്ടിടം നിർമ്മിച്ചത്. രോഗികൾക്ക് ആധുനികവും ഗുണമേന്മയുള്ളതുമായ ചികിത്സ ലഭ്യമാക്കും.
12.63 ഏക്കർ സ്ഥലത്ത് 63 ലക്ഷം ചതുശ്രയടി വിസ്തീർണമുള്ള ഒമ്പതുനില കെട്ടിടമാണ് നിർമ്മിച്ചത്. 16 ലിഫ്‌റ്റുകൾ, 12 ഓപ്പറേഷൻ തിയേറ്ററുകൾ എന്നിവയുണ്ട്. ഇവയിലൊന്ന് റോബോട്ടിക് ശസ്ത്രക്രിയയ്‌ക്കായി മാറ്റിവച്ചിരിക്കുന്നു. ഗവേഷണ ആവശ്യങ്ങൾക്ക് മാത്രമായി 10,000 ചതുരശ്രയടി സ്ഥലമുണ്ടാകും.
സ്‌കാനിംഗ്, എക്‌സ്‌റേ, റേഡിയേഷൻ തുടങ്ങിയവയ്‌ക്കായി അത്യാധുനികമായ ഉപകരണങ്ങൾ സ്ഥാപിച്ചു. എ.ഐ സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തും. ആവശ്യമായ വൈദ്യുതി പൂർണമായും സോളാർ സംവിധാനത്തിലൂടെ ഉത്പാദിപ്പിക്കും. 25 ശതമാനം കാർബൺലെസ് ആയ ഗ്രീൻ ബിൽഡിംഗാണ് ക്യാൻസർ സെന്ററെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.