മംഗലംകളിയും ഗദ്ദികയും ഇനി ക്ലാസ് മുറികളിലേക്ക്... ഗോത്രകലകളെ പഠനോപാധിയാക്കാൻ കുടുംബശ്രീ

Monday 09 February 2026 12:45 AM IST

തിരുവനന്തപുരം: ഗോത്രസംസ്കാരവും ആധുനിക വിദ്യാഭ്യാസ രീതിയുംകൈകോർക്കുന്ന സവിശേഷമായ പദ്ധതിയുമായി കുടുംബശ്രീ. അന്യംനിന്നുപോകുന്ന നൂറിലധികം ഗോത്രകലകളെ, ‘ജനങ്ങളുടെ ആഘോഷം’ എന്നർത്ഥം വരുന്ന ‘ജഗൽസ’ പദ്ധതിയിലൂടെ വീണ്ടെടുത്ത് ഗോത്ര വിദ്യാർത്ഥികളുടെ പഠനോപാധിയാക്കുകയാണ് ലക്ഷ്യം.

മംഗലംകളി, കൊറഗ നൃത്തം, വട്ടക്കളി, കമ്പളം, ഗദ്ദിക, കോൽക്കളി, പുറമടിയാട്ടം, ഇരുള നൃത്തം, കൊട്ടുമരാട്ടം, കുമ്മി, വില്ലടിച്ചാൻ പാട്ട്, മലപ്പുലയാട്ടം തുടങ്ങി വിസ്മൃതിയിലായ ഗോത്രകലകളെ കണ്ടെത്തി രേഖപ്പെടുത്തുന്ന നടപടികൾ കുടുംബശ്രീയിൽ പുരോഗമിക്കുകയാണ്.

 പഠനം ഇനി താളാത്മകം

സങ്കീർണ വിഷയങ്ങൾ കുട്ടികളെ കലാരൂപങ്ങളിലൂടെ ലളിതമായി പഠിപ്പിക്കുക എന്നതാണ് ‘ജഗൽസ’രീതി. രസതന്ത്ര പാഠഭാഗങ്ങൾ പോലും ഗോത്രനൃത്തച്ചുവടുകളിലൂടെയും താളത്തിലൂടെയും ആദിവാസി മേഖലകളിലെ കുട്ടികളിലെത്തിക്കാനാവും. സ്വന്തം സംസ്കാരത്തോട് ചേർന്നുനിന്നുള്ള ഇത്തരം പഠനരീതി കുട്ടികളിൽ താത്പര്യം വർദ്ധിപ്പിക്കും. കൊഴിഞ്ഞുപോക്കും തടയാനാവും.

 സമഗ്ര ഗ്രന്ഥം പുറത്തിറക്കും

ഗോത്രകലയുടെ രീതി,​ അർത്ഥ തലങ്ങൾ,​ ചുവടുകൾ,​ താളം,​ ഉപകരണങ്ങൾ, വിദ്യാഭ്യാസപരമായ പ്രയോഗം തുടങ്ങിയവ സംബന്ധിച്ച് സമഗ്രമായ ഗ്രന്ഥം ഈ മാസം വയനാട്ടിൽ പുറത്തിറക്കും. ഗോത്രകലകളെ അടിസ്ഥാനമാക്കി സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കാനും കുടുംബശ്രീ ലക്ഷ്യമിടുന്നുണ്ട്. കലാസംരക്ഷണത്തോടൊപ്പം അതൊരു ഉപജീവന മാർഗമാക്കി ഗോത്രജനതയുടെ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും.

കേരളത്തിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ ഗ്രന്ഥം വലിയൊരു നാഴികക്കല്ലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം വർദ്ധിപ്പിക്കാനും സാധിക്കും. ആദിവാസി,​ ഗോത്ര മേഖലകളിലെ ഉന്നമനത്തിനായുള്ള പ്രധാന ചുവടുവയ്പാണിത്.

ഡോ.ബി.ശ്രീജിത്ത്

പ്രോഗ്രാം ഓഫീസർ

കുടുംബശ്രീ