ബേപ്പൂർ 'തസറ'യിലുണ്ട് കൊച്ചു ബിനാലെ

Monday 09 February 2026 1:19 AM IST

കോഴിക്കോട്:നിറങ്ങളും പിന്നെ ഭൂമിയുടെ പല കോണുകളിൽ നിന്നെത്തുന്ന മനുഷ്യരും.അവർ തൊടിയിലും തുറസിലും തണലിലുമിരുന്ന് ചിത്രം വരയ്ക്കും.ശിൽപ്പങ്ങളുണ്ടാക്കും.അവ പ്രദർശിപ്പിക്കും കലാപ്രവണതകളെക്കുറിച്ച് ചർച്ച ചെയ്യും.ഒരുമാസക്കാലം തസറ ഒരു കൊച്ചു 'ബിനാലെ' കേന്ദ്രമാകും.'സൂത്ര 2026'ശിൽപ്പശാലയിൽ വിദേശ രാജ്യങ്ങളിൽ നിന്ന് നിരവധി ചിത്രകാരന്മാരും ശിൽപ്പികളുമാണ് ഓരോ വർഷവും ബേപ്പൂർ നടുവട്ടം 'തസറ'ക്രിയേറ്റീവ് നെയ്ത്തുകേന്ദ്രത്തിൽ ഒത്തുചേരുന്നത്.ഈ കലാപാരമ്പര്യത്തിനിപ്പോൾ 36 വയസാണ്.ഇറ്റലിയിൽ നിന്നുള്ള വിർജിനിയ റയാനെയും ലണ്ടനിലെ ഗാരി പവറിനെയും ഭാര്യ ഡബ്ബിയെയും പോലെ സ്ഥിരമായി എത്തുന്നവരുമുണ്ട്.ഇന്ത്യൻ ചിത്രകാരന്മാരുടെ പ്രത്യേക സംഗമവുമുണ്ട്.ശിൽപ്പശാല 15ന് സമാപിക്കും.കഴിഞ്ഞ വർഷം ക്യാമ്പിന്റെ മുഖ്യ സംഘാടകൻ വാസുദേവൻ മരണപ്പെട്ടതോടെ സഹോദരൻ വടക്കിനിയേടത്ത് ബാലകൃഷ്ണൻ നേതൃത്വമേറ്റെടുത്തു.എഴുപത്തഞ്ചുകാരനാനും അവിവാഹിതനുമായ ഇദ്ദേഹം മുഴുവൻ സമയവും തസറയിലുണ്ടാകും.കുറേക്കാലം എം.ടി വാസുദേവൻ നായർക്കൊപ്പമുണ്ടായിരുന്നു. പോളണ്ട് ബിനാലെയിൽ ഉൾപ്പെടെ പങ്കെടുത്തിട്ടുള്ള സഹോദരി ശാന്തകുമാരിയുമൊത്താണ് തസറയെ കലാകേന്ദ്രമാക്കിയത്.

ആദ്യ ക്യാമ്പ് ചെന്നെെയിൽ

1989ലെ ആദ്യ ക്യാമ്പ് മാക്സ്മുള്ളർ ഭവന്റെ സഹായത്തോടെ ചെന്നെെയിലായിരുന്നു.തുടർന്ന് ബേപ്പൂരിലും.ടെക്സ്റ്റെെൽ ആർട്ട് പഠിപ്പിക്കാൻ എഴുപത്തഞ്ചുകാരനായ ബാലകൃഷ്ണൻ ഉൾപ്പെടെ അഞ്ച് പരിശീലകരുമുണ്ട്.ക്യാമ്പിന്റെ ചെലവ് സ്വയം വഹിക്കും.ക്യാമ്പംഗങ്ങളിൽ പലരും സഹായിക്കും.പ്രകൃതിയിൽ നിന്നുള്ള സാമഗ്രികൾ ഉപയോഗിച്ചുള്ള ഇക്കോ പെയിന്റിംഗും ഫെൽറ്റിംഗ് ആർട്ടുമൊക്കെ ഇവിടെയെത്തുന്ന ചിത്രകാരന്മാരുടെ ഇഷ്ടസങ്കേതങ്ങളാണ്.

ശിൽപ്പശാലയിൽ നിന്ന് പുതിയ അറിവും ഊർജ്ജവും കിട്ടുന്നു. മുഖ്യസംഘാടകൻ വാസുദേവന്റെ വേർപാട് വേദനിപ്പിക്കുന്നു.

-ഗാരി പവർ,

പ്രൊഫസർ, ലണ്ടൻ യൂണിവേഴ്സിറ്റി ഒഫ് ആർട്സ്

കെെത്തൊഴിൽ, പെെതൃക കലകൾ എന്നിവയെ കാലികമായി പരിഷ്കരിച്ച് ആധുനിക ജീവിതശെെലിയുമായി പൊരുത്തപ്പെടുത്തുകയാണ് ലക്ഷ്യം.

-ബാലകൃഷ്ണൻ