പൂവിന് 200 രൂപ,​ കായ്ക്ക് കിലോയ്ക്ക് 260 രൂപ,​ മരത്തിന് ലഭിക്കുന്നത് 700ഉം; മുതലാക്കുന്നത് തമിഴ്‌നാട്ടിലെ വ്യാപാരികൾ

Monday 09 February 2026 1:40 AM IST

ഉദിയൻകുളങ്ങര: കേരള-തമിഴ്നാട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ അടയ്ക്കാമരങ്ങൾ ഗ്രാമീണ കർഷകർക്ക് പ്രയോജനം ലഭിക്കാതെ മുറിക്കേണ്ട ദുർവിധിയിൽ. മുറിച്ച് നീക്കുന്നവയിൽ തന്നെ വിളവുള്ള മരങ്ങൾ തവി നിർമ്മാണത്തിനായും വരിച്ചിൽ ആവശ്യമുള്ളവർക്കുമായാണ് അടയ്ക്കാമരം (കമുക്)പ്രയോജനപ്പെടുന്നത്. 700രൂപയിൽ താഴെയാണ് മരത്തിന് വില ലഭിക്കാറുള്ളൂ.

മകരം,കുംഭം,മീനം,മേടം മാസങ്ങൾ വരവായതോടെ അന്യസംസ്ഥാനത്ത് നിന്നുമെത്തുന്ന അടക്കയ്ക്കും അടയ്ക്കാ പൂവിനും നല്ല ഡിമാൻഡാണ്. ഒരു കിലോ അടയ്ക്ക് നിലവിലെ വില 260രൂപയാണ്.അടയ്ക്കാ പൂവിന് 200രൂപയും. മുൻപ് കർഷകർക്ക് വരുമാനം നേടിക്കൊടുത്തിരുന്ന കൃഷിയായിരുന്നു അടയ്ക്ക കൃഷിയും വെറ്റില കൊടികളും. 20വർഷങ്ങൾക്കു മുമ്പ് ഗ്രാമീണ പ്രദേശങ്ങളിൽ മുറുക്കാൻ കടകൾക്കും പൂജ സാധന വിപണന കേന്ദ്രങ്ങളിലും വിറ്റഴിക്കപ്പെട്ട അടയ്ക്ക, നാടൻ വെറ്റില തുടങ്ങിയവർക്ക് ദിവസേന ആവശ്യക്കാർ ഏറെയുണ്ടായിരുന്നു. ക്ഷേത്രാദി പൂജകൾക്കായി മാത്രമാണ് നിലവിൽ അടക്കയും വെറ്റിലയും കൂടുതലായി ഉപയോഗിച്ചുവരുന്നത്. ഭദ്രകാളി ക്ഷേത്രങ്ങളിൽ ഉത്സവകാലം അടുത്തതോടെ അടയ്ക്കാപ്പൂവിനും അടയ്ക്കയ്ക്കും അടയ്ക്കാ മരത്തിനും ഡിമാൻഡേറും.

ഗ്രാമീണ മേഖലകളിൽ നിന്നും അടയ്ക്ക ശേഖരിച്ച് വിപണിയിലെത്തിക്കാൻ ആളില്ലാത്തതിനാലും വെറ്റില കൊടികൾ നാട്ടിൽ അസ്തമിച്ചതും കാരണം അന്യസംസ്ഥാനക്കാരെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

ആശ്രയം അന്യസംസ്ഥാനം

കേരളത്തിൽ ഉത്സവകാലം വന്നതോടെ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കെത്തിക്കുന്ന അടയ്ക്കക്കും

വെറ്റിലയ്ക്കും തമിഴ്നാട്ടിലെ ഹോൾസെയിൽ,​റീടൈൽ വ്യാപാരികൾ തോന്നുംപടി വില കയറ്റിയാണ് വിൽക്കുന്നത്.അതിർത്തി കടന്നെത്തുന്ന ഈ കാർഷിക വിഭവങ്ങൾക്ക് സാമാന്യ വില നിർണയത്തിന് സംവിധാനമില്ലാത്തതും അന്യസംസ്ഥാന വ്യാപാരികൾ ഇതിനെ ചൂഷണം ചെയ്യുന്നതായും ആരോപണങ്ങളുണ്ട്.

തൊഴിലാളികളില്ല

അതിർത്തി ഗ്രാമങ്ങളിൽ നിരവധി പുരയിടങ്ങളിൽ അടയ്ക്കാ മരങ്ങളുണ്ടെങ്കിലും ഇതിൽ കയറി അടയ്ക്ക അടർത്തിയെടുക്കുവാൻ തൊഴിലാളികളെ കിട്ടാത്തതും കർഷകരെ ബാധിക്കുന്നുണ്ട്. തെങ്ങ് കയറുവാൻ യന്ത്രമുണ്ടെങ്കിലും അടയ്ക്ക മരത്തിൽ കയറുവാനുള്ള സംവിധാനം ഇവിടത്തെ ഗ്രാമീണ പ്രദേശങ്ങളിൽ എത്തിയിട്ടില്ല.