ചൂട് തുടങ്ങി പശുക്കളിൽ വേണം ശ്രദ്ധ,പാലുത്പാദനം കുറയും
തിരുവനന്തപുരം:ചൂടുകാലം തുടങ്ങിയതോടെ പശുക്കളിൽ പാലുത്പാദനം കുറയാനും ആരോഗ്യപ്രശ്നങ്ങളുണ്ടാകാനും സാദ്ധ്യത.വെയിൽ കനക്കുന്നതോടെ ആവശ്യത്തിന് പച്ചപ്പുല്ല് കിട്ടാതാകുന്നത് പ്രതികൂലമായി ബാധിക്കും.ചൂട് കാരണം ശരീരസമ്മർദ്ദം കൂടുകയും പ്രതിരോധശേഷി കുറയ്ക്കുമെന്നും മൃഗസംരക്ഷണ മേഖലയിലുള്ളവർ പറയുന്നു.കിതപ്പ്,വായിൽ നിന്ന് പത വരിക,ഹൃദയമിടിപ്പ് ഉയരുക,തീറ്റയെടുക്കൽ കുറയുക,അമിത ദാഹം എന്നിവയ്ക്കും സാദ്ധ്യതയുണ്ട്.ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെയുണ്ടായേക്കാം.
രാവിലെയും വൈകിട്ടും ഖരാഹാരം/കാലിത്തീറ്റയും രാത്രിയിൽ വൈക്കോലും മാത്രമായി പരിമിതപ്പെടുത്തണം.ഡോക്ടറുടെ നിർദ്ദേശപ്രകാരം ധാതുലവണ മിശ്രിതം,അപ്പക്കാരം,വിറ്റാമിൻ-എ,ഉപ്പ്,പ്രോബയോട്ടിക്‌സ് എന്നിവ തീറ്റയിൽ ഉൾപ്പെടുത്തണം.കാലികളുടെ വേനൽക്കാല തീറ്റ ക്രമീകരണത്തിലും പരിപാലനത്തിനുമായി ബോധവത്‌കരണ ക്ലാസിന് പഞ്ചായത്ത് തലത്തിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ ആലോചന തുടങ്ങി.
തൊഴുത്തിൽ വായു സഞ്ചാരം വേണം
രാവിലെ 9 മുതൽ വൈകിട്ട് 5 വരെ തുറസായ സ്ഥലത്ത് കെട്ടരുത്
തണുത്ത കുടിവെള്ളം ലഭ്യമാക്കണം (കറവപ്പശുക്കൾക്ക് ദിവസം 80-100 ലിറ്റർ)
പച്ചപ്പുല്ല്,ഈർക്കിൽ മാറ്റിയ പച്ചഓല,പനയോല എന്നിവ നൽകണം
വായു സഞ്ചാരമുള്ള തൊഴുത്തും ഫാനും നിർബന്ധം
മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറി പന്തലോ നനച്ച ചാക്കോ ഇടണം